ദില്ലി: വിവാഹേതര ബന്ധത്തിൽ പുരുഷൻമാര്‍ക്ക് മാത്രം ശിക്ഷ നൽകുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497ആം വകുപ്പ് പുന:പരിശോധിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. വിവാഹേതര ബന്ധത്തിൽ ഏര്‍പ്പെടുന്ന പുരുഷന്‍റെ ഭാര്യയ്ക്ക് പരാതി നൽകാനാകില്ലെന്ന ക്രിമിനൽ നടപടി ചട്ടത്തിലെ 198(2) വകുപ്പിന്‍റെ നിയമസാധുതയെക്കുറിച്ചും കേന്ദ്രസര്‍ക്കാരിനോട് കോടതി വിശദീകണം തേടി.

ഇന്ത്യൻ പീനൽ കോഡിലെ 497 ആം വകുപ്പും ക്രിമിനൽ നടപടി ചട്ടത്തിലെ 198 (2 ) വകുപ്പും ലിംഗ സമത്വത്തിനു എതിരാെണ്ന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതു താത്പര്യ ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയത്. ഐ പി സി 497 പ്രകാരം വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന് എതിരെ മാത്രമേ കേസ് എടുക്കാനും ശിക്ഷ നൽകാനും വ്യവസ്ഥ ഉള്ളു. സ്ത്രീക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥ ഇല്ല. ക്രിമിനൽ നടപടി ചട്ടത്തിലെ 198 (2 ) വകുപ്പ് പ്രകാരം വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്റെ ഭാര്യക്ക് പരാതി നൽകാൻ കഴിയില്ല. 

സമാന നിയമങ്ങൾ നില നിന്നിരുന്ന പല രാജ്യങ്ങളും നിയമത്തിൽ ഭേദഗതി കൊണ്ട് വന്നതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കാളീശ്വരം രാജും സുവിദത്ത് സുന്ദരം എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങൾ കലഹരണപെട്ടതും പൗരാണികവും ആണെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഒരേ കുറ്റത്തിന് സ്ത്രീക്കും പുരുഷനും രണ്ട് നീതി എന്നത് ശരിയല്ല. ഈ വകുപ്പുകളിൽ ലിംഗസമത്വമില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ നാലാഴ്ചക്കകം വിശദീകരണം നൽകാനാണ് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.