Asianet News MalayalamAsianet News Malayalam

കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി;

supreme court quashes presidents rule in uttarakhand
Author
First Published Apr 21, 2016, 12:01 PM IST

ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് രാഷ്ട്രപതിഭരണം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ ഹൈക്കോടതി ഉന്നയിച്ചത്. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള ഭരണഘടനയുടെ 356ാം അനുച്ഛേദം അവസാന ആശ്രയമായി മാത്രം ഉപയോഗിയ്ക്കേണ്ടതാണെന്നും ഇതിനായി സുപ്രീംകോടതി കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിന് കടകവിരുദ്ധമായാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്. ഭരണഘടനാവിരുദ്ധമായി 356ാം  അനുച്ഛേദം ഉപയോഗിക്കുന്നത് സാധാരണക്കാരെ ബാധിയ്ക്കുമെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഇത്തരത്തിൽ പുറത്താക്കുന്നത് ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കുമെന്നും വിധിയിൽ പറയുന്നു.  

മുഖ്യമന്ത്രിയ്ക്കെതിരായ ആരോപണങ്ങളടങ്ങിയ വിവാദ സിഡി പരിശോധിക്കുക പോലും ചെയ്യാതെയാണ് കേന്ദ്രമന്ത്രിസഭ ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണത്തിന് ശുപാർശ ചെയ്തതെന്നും വിധിയിൽ കുറ്റപ്പെടുത്തുന്നു. ഈ മാസം 29ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ചീഫ് ജസ്റ്റിസ് കെഎം ജോസഫ്, ബിഎൻ ബിഷ്ട് എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ച് വിധിച്ചു. സർക്കാരിന് പിന്തുണ പിൻവലിച്ച ഒന്‍പത് വിമത എംഎൽഎമാർക്ക് ഈ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുമതിയില്ല. ഈ എംഎൽഎമാരുടെ നടപടി ഭരണഘടനാപരമായ പാപമാണെന്നും വിധിയിൽ നിരീക്ഷണമുണ്ട്.

കോടതി വിധി ജനാധിപത്യത്തിന്‍റെയും ജനങ്ങളുടെയും വിജയമാണെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഡെറാഡൂണിൽ പറഞ്ഞു. എന്നാൽ ഹരീഷ് റാവത്ത് സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കോടതിവിധി കനത്ത തിരിച്ചടിയായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ സുപ്രീംകോടതിയെ സമീപിച്ചേക്കും. 70 അംഗങ്ങളുള്ള ഉത്തരാഖണ്ഡ് നിയമസഭയിൽ 32 എംഎൽഎമാരുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിയ്ക്കാൻ വേണ്ടത്. ഒന്‍പത്  വിമത എംഎൽഎമാർക്കുള്ള വിലക്ക് തുടർന്നാൽ ഹരീഷ് റാവത്തിന് സ്വതന്ത്ര എംഎൽമാരുടെ പിന്തുണയോടെ കേവലഭൂരിപക്ഷം നേടാനായേക്കും.

Follow Us:
Download App:
  • android
  • ios