അയോധ്യക്കേസ്: സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച വാദം കേള്‍ക്കും
അയോധ്യ കേസ് ചൊവ്വാഴ്ച്ച സുപ്രീംകോടതി വാദം കേള്‍ക്കും. ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക.
ദില്ലി: അയോധ്യ കേസ് ഈ മാസം 26ന് സുപ്രീംകോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിൽ വാദം കേൾക്കൽ എന്ന് തുടങ്ങണം എന്നതിൽ ഫെബ്രുവരി 26ന് കോടതി തീരുമാനമെടുത്തേക്കും. അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുക.
കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് യു യു ലളിത് പിന്മാറിയ സാഹചര്യത്തിൽ ഭരണഘടന ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ് ഡേ. ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുൾ നസീര്‍ എന്നിവരാണ് ഭരണഘടന ബെഞ്ചിലുള്ളത്. കേസിലെ എല്ലാ രേഖകളുടെയും പരിഭാഷ സമര്‍പ്പിക്കാൻ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞ തവണ കോടതി നിര്‍ദ്ദേശം നൽകിയിരുന്നു.