ദില്ലി: വെറും വെള്ളത്തിന്‍റെ കണക്കുകള്‍ക്കപ്പുറം തര്‍ക്കത്തിലുള്ള സംസ്ഥാനങ്ങളുടെ സാമൂഹികവും സാംസ്കാരികവും ഭാഷാപരവുമായ തലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതാണ് കാവേരി നദീജല പ്രശ്നം. ദശാബ്ദങ്ങളായി തുടരുന്ന ഈ തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തതും അതുകൊണ്ട് തന്നെയാണ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ് വിവാദങ്ങളില്‍ നിരഞ്ഞു നില്‍ക്കുന്ന കാവേരി. കര്‍ണാടകയിലെ തലക്കാവേരിയില്‍ നിന്ന് തുടങ്ങി തെക്കന്‍ കര്‍ണാടകത്തിലൂടെ സഞ്ചരിച്ച് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വഴി കാരൈക്കലില്‍ എത്തുന്പോള്‍ ബംഗാള്‍ഉള്‍ക്കടലില്‍ ചേരും. നദിയിലെ ജലം ഉപയോഗിക്കുന്നതിനെചൊല്ലി കേരളം ,തമിഴ്നാട്, കര്ണാടകം , പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ തര്‍ക്കം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. സ്വാതന്ത്യത്തിനും മുന്പേ ഇത് തുടങ്ങിയിരുന്നു. 

1970 മുതല്‍ കാവേരി തര്‍ക്കം ഒരു ട്രൈബ്യൂണലിന് വിടണമെന്ന് വാദിച്ചത് തമിഴ്നാടായിരുന്നു. ഒടുവില് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം വിപി സിംഗ് സര്‍ക്കാര്‍ മൂന്നംഗ ട്രൈബ്യൂണലിനെ നിയോഗിച്ചു.തമിഴ്നാടിന് 205 ടിഎംസി ജലം കൂടി അനുവദിച്ച് ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവുമിട്ടു. പക്ഷെ തര്‍ക്കം പരിഹരിക്കപ്പെട്ടില്ല. കാവേരിയുടെ വൃഷ്ടി പ്രദേശം കേരളത്തിലും ഉള്‍പ്പെടുന്നത് കൊണ്ട് കേരളവും പോണ്ടിച്ചേരിയിലൂടെ ഒഴുകുന്നത് കൊണ്ട് പോണ്ടിച്ചേരിയും തര്‍ക്കത്തിന്‍റെ ഭാഗമായി. 

എല്ലാ സംസ്ഥാനങ്ങളും മാറി മാറി വാദവും മറുവാദവുമായി തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ ട്രൈബ്യൂണലിന്‍റെ അന്തിമ വിധി വരുന്നത് 2007 ഫെബ്രുവരി അഞ്ചിന്. വിധി പ്രകാരം കര്‍ണാടകം തമിഴ്നാടിന് നല്‍കേണ്ടത് 419 ടിഎം സി ജലം. തമിഴ്നാട് ചോദിച്ചത് 562 ടിഎംസി. കര്‍ണാടകക്ക് 270 ഉം കേരളത്തിന് 30 ഉം പുതുച്ചേരിക്ക് ഏഴും ടിഎംസി ജലത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഒരു സംസ്ഥാനവും വിധി അംഗീകരിച്ചില്ല. എല്ലാവരും സുപ്രീംകോടതിയിലെത്തി.

ഇതിനൊക്കെ പുറമോയാണ് സാമൂഹികവും സാംസ്കാരികവുമായ തര്‍ക്കങ്ങള്‍. തമിഴ്നാടിന്‍റെ നെല്ലറായ തഞ്ചാവൂര്‍ കാവേരി തടത്തിലാണ്. കൂടാതെ ആടി മാസത്തിലെ ആടിപെരുക്ക് തമിഴരുടെ പ്രധാന ഉല്‍സവമാണ്. കാവേരി നദിക്ക് ഉപഹാരമങ്ങള്‍ സമമര്‍പ്പിക്കുകയാണ് ഈ ഉല്‍സവത്തിലെ പ്രധാന ചടങ്ങ്. കാവേരി ജലം ലഭിച്ചില്ലെങ്കില്‍ ആടിപ്പെരുക്ക് മുടങ്ങുമെന്ന് തമിഴര്‍ വാദിക്കുന്നു. എന്നാല്‍ തമിഴ്നാട് വൈകാരികമായി പ്രതകരിച്ചു കൊണ്ട് ആവകാശപ്പെട്ടതിലധികം പിടിച്ചു വാങ്ങുന്നു എന്നാണ് കര്‍ണാകടയുടെ പരാതി.