ആധാര്‍ കേസിലെ വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയത്  

ദില്ലി: വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി സുപ്രീം കോടതി നീട്ടി . ആധാര്‍ കേസിലെ വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയത്. സബ്സിഡി ഒഴികെയുളള സേവനങ്ങള്‍ക്കാണ് ഇളവ്. 

മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധിയാണ് നീട്ടിയത്. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഇവയ്ക്ക് ഉത്തരവ് ബാധകം. തത്ക്കാല്‍ പാസ്പോര്‍ട്ടിനും ആധാര്‍ നിര്‍ബന്ധമല്ല. 

അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതു ചോദ്യംചെയ്‌തുള്ള ഹർജികളിന്മേലാണു സുപ്രീംകോടതി വിധി.

മാര്‍ച്ച് 31 ആയിരുന്നു ആധാര്‍ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കാനുളള അവസാന തീയതി . കേസ് നീണ്ടുപോകുന്ന സാഹചര്യത്തില്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതിയുമായുളള അവ്യക്തത ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനാല്‍ ഈ കേസില്‍ വിധി വരുംവരെ ആധാറുമായി ബന്ധിപ്പിക്കാനുളള അവസാന തീയതി നീട്ടിവെക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.