ചെങ്ങന്നൂരില്‍ സുരേഷ് ഗോപി, കാണാനെത്തിയത് സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടം

ആലപ്പുഴ: എന്‍ഡിഎയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ സുരേഷ് ഗോപി എംപി ചെങ്ങന്നൂരിലെ കുടുംബസംഗമങ്ങളിലെത്തി. സുരേഷ് ഗോപിയെന്ന നടനെ കാണാനാണോ രാഷ്ട്രീയക്കാരനെ കാണാനാണോ എന്ന് സംശയിപ്പിക്കുന്ന തരത്തില്‍ പങ്കെടുത്ത ഇടങ്ങളിലെല്ലാം വലിയ ജനക്കൂട്ടമായിരുന്നു.

കുടുംബസംഗമം നടക്കുന്ന സ്ഥലം എത്തുംമുമ്പ് തന്നെ എന്‍ഡിഎ പ്രവര്‍ത്തകര്‍ വ‍ഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ സുരേഷ്ഗോപിയെ സ്വീകരിച്ചു. പാണ്ടനാട്ടെ കുടുംബയോഗത്തില്‍ സുരേഷ് ഗോപി വരുന്നതും കാത്ത് സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനക്കൂട്ടം കാത്തിരിപ്പുണ്ടായിരുന്നു. പതിയെ തുടങ്ങി രാഷ്ട്രീയക്കാരന്‍റെ കയ്യടക്കത്തോടെ പ്രസംഗം കത്തിക്കയറി.

ഇടതുവലതുമുന്നണികളെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രസംഗം. രണ്ടാമത്തെ കുടുംബയോഗത്തിലേക്കും വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെയായിരുന്നു പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചത്. ഇവിടെയും വന്‍ ജനക്കൂട്ടം എത്തിയിരുന്നു. സുരേഷ് ഗോപിയെ ഇറക്കി എന്‍ഡിഎയുടെ പ്രചാരണ വേദികള്‍ കൊഴുപ്പിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

സാധാരണ കുടുംബയോഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സുരേഷ് ഗോപിയുടെ കുടുംബസംഗമത്തില്‍ ആളുകൂടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ മറുപടിയിതായിരുന്നു. തന്നെ കാണാനല്ല ആളുകള്‍ കൂടന്നതന്നും ബിജെപിയിലേക്കുള്ള ആളുകളുടെ വന്നു ചേരലാണ് കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.