കൊച്ചി: വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു. സുരേഷ് ഗോപി നികുതി വെട്ടിച്ച് നിരന്തരം കേരളത്തിൽ വാഹനം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രോസിക്യൂഷൻ നിലപാട് എടുത്തു. ഇൗ സാഹചര്യത്തിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയാറാണ് എന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരായിരുന്നു.
സുരേഷ് ഗോപി വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്നാണ് കേസ്. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7ന്‍ സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വിവാദമായത്.
