തലയ്ക്ക് പരിക്കുമായെത്തിയ രോഗിയ്ക്ക് ശസ്ത്രക്രിയ കാലില്‍ ഡോക്ടര്‍ക്കെതിരെ നടപടി ഉടന്‍

ദില്ലി: തലയ്ക്ക് പരിക്കുമായെത്തിയ രോഗിയുടെ കാലില്‍ ഓപ്പറേഷന്‍ ചെയ്ത് ശസ്ത്രക്രിയ വിദഗ്ധന്‍. ദില്ലി സര്‍ക്കാരിന് കീഴിലുള്ള സുശ്രുത ട്രോമ സെന്‍ററിനെതിരെയാണ് ഗുരുതര അനാസ്ഥയെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു അപകടത്തില്‍ മുഖത്തിനും തലയ്ക്കും നിസ്സാര പരിക്കുകളോടെ ആശുപത്രിയിലെത്തിയതായിരുന്നു രോഗിയായ വിജേന്ദ്ര ത്യാഗി. എന്നാല്‍ ശസ്ത്രക്രിയ വിദഗ്ധന് മറ്റൊരു രോഗിയായ വിരേന്ദ്രയുമായി വിജേന്ദ്ര ത്യാഗിയെ മാറിപ്പോകുകയായിരുന്നു. ഇയാള്‍ കാലില്‍ ഒടിവുകളുമായാണ് ആശുപത്രിയില്‍ ചികിത്സയിലെത്തിയത്.

ത്യാഗിയുടെ കാലില്‍ ഡോക്ടര്‍ പിന്‍ ഘടിപ്പിക്കുകയായിരുന്നു. അനസ്തേഷ്യ നല്‍കിയാണ് ശസ്ത്രക്രിയ നടത്തിയത് എന്നതിനാല്‍ ത്യാഗി ഇത് അറിഞ്ഞില്ല. ഏപ്രില്‍ 19നാണ് ശസ്ത്രക്രിയ നടന്നത്. എന്നാല്‍ അനാസ്ഥ ശ്രദ്ധയില്‍ പെടുത്തിയതോടെ പിന്‍ എടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകള്‍ എടുത്തുവെന്ന് ത്യാഗിയുടെ മകന്‍ അങ്കിത് ത്യാഗി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.