കഴിഞ്ഞ മാസം പത്തിനാണ് അമ്പിളിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയ ശേഷം എന്നാല്‍ കടുത്ത വയറു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വയറിനുള്ളില്‍ കടുത്ത അണുബാധയുണ്ടെന്ന പരിശോധയില്‍ വ്യക്തമായി. തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ വയറിനുള്ളില്‍ നിന്ന് പഞ്ഞിക്കെട്ട് പുറത്തെടുക്കുകയായിരുന്നു. 

വയറ്റിലെ ആന്തരികാവയങ്ങളും കുടലും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന അമ്പിളിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വയറു വേദനയുണ്ടായതിനെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അമ്പിളിയ്ക്ക് സ്‌കാനിങ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കുഴപ്പമൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഡോക്ടര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.