തിരുവനന്തപുരം: തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കളടക്കം നാലു പേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സണ്‍ രാജ ഇപ്പോള്‍ ബൈബിള്‍ പാരയണവും മറ്റുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലെ സെല്ലില്‍. മനോരോഗമുണ്ട് എന്ന ഡോക്ടറുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷ കണക്കിലെടുത്തു സദാസമയവും കാവലും നിരീക്ഷണവും ഉള്ള സെല്ലിലാണ് ഇത്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങുന്നതു വരെ ചെയ്യുന്ന എല്ല കാര്യത്തിനും ചിട്ടയും സമയ നിഷ്ടയും കേഡലിനുണ്ട്. ജയിലിലെ ജീവിത രീതിയോടു പൊരുത്തപ്പെടാന്‍ തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടി എങ്കിലും പേരൂര്‍ക്കട മനോരോഗ ആശുപത്രിയിലെ ചികിത്സയിലൂടെ ഉറക്കകുറവിനും പെരുമാറ്റ വൈകല്ല്യത്തിനും പരിഹാരമായി. 

തുടക്കത്തില്‍ ആരും കൊലയെ ന്യായികരിച്ചിരുന്നു എങ്കിലും ഇപ്പോള്‍ തനിക്ക് അബദ്ധം പറ്റി എന്നു പറയുകയാണ് ഇയാള്‍. ആരോടും അധികം ഇടപെടാറില്ല. എന്നാല്‍ ആഴ്ചയില്‍ ഒരിക്കല്‍ എത്തുന്ന ഡോക്ടറോടും നീതിന്യായ ഉദ്യേഗസ്ഥരോടും വാര്‍ഡന്മാരോടും ജയിലുദ്യോഗസ്ഥരോടും ഇയാള്‍ സംസാരിക്കാറുണ്ട് എന്നു പറയുന്നു. 

രാവിലെ എഴുന്നേറ്റു പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച ശേഷം അല്‍പ്പസമയം ജയിലില്‍ തുറസായ സ്ഥലങ്ങളില്‍ ചിലവഴിച്ച ശേഷം സെല്ലിലേയ്ക്കു മടങ്ങും.കിടക്കയ്ക്കു സമീപം സൂക്ഷിച്ചിരുക്കുന്ന ബൈബിള്‍ മുടങ്ങാതെ വായിക്കും. തുടര്‍ന്നു വചനങ്ങള്‍ മനസില്‍ ഇരുവിട്ടു മൗനിയായി കുനിഞ്ഞ് ഇരിക്കും എന്നും പറയുന്നു. ജയില്‍ വളപ്പില്‍ പള്ളി ഉണ്ട് എങ്കിലും കേഡല്‍ അവിടെ പോകാറില്ല. 

ഇടയ്ക്കിടെ ടിവി കാണും എന്നും ജയില്‍ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന പുസ്തകങ്ങളും അനുകാലികങ്ങളും മറിച്ചു നോക്കും എന്നും പറയുന്നു. സെല്ലില്‍ ഒറ്റക്കായതിനാല്‍ മറ്റു തടവുകാരുമായി അധികം സൗഹൃദത്തിനുള്ള സാഹചര്യം കേഡലിനില്ല.