വെങ്ങാനൂർ സ്വദേശി അനിൽ കുമാർ, ദില്ലി സ്വദേശികളായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരെയാണ് പറവൂർ ഫസ്റ്റ്ക്ലാസ് കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ ആലുവ സബ് ജയിലിലേക്ക് മാറ്റി.
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളേയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വെങ്ങാനൂർ സ്വദേശി അനിൽ കുമാർ, ദില്ലി സ്വദേശികളായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരെയാണ് പറവൂർ ഫസ്റ്റ്ക്ലാസ് കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ ആലുവ സബ് ജയിലിലേക്ക് മാറ്റി. അനധികൃത കുടിയേറ്റം, ഗൂഢാലോചന, എമിഗ്രേഷൻ ആക്ട്, ഫോറിന്‍ റിക്രൂട്ടിംഗ് ആക്ട്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ച ബോട്ട് അനിൽകുമാറിന്‍റെ പേരിലാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ എൽടിടിഇ ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.
മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികൾ സംഘത്തിലുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ശ്രീലങ്കൻ അഭയാർത്ഥി കുടുംബങ്ങളും തമിഴ് നാട്ടുകാരുമാണ് പട്ടികയിലുള്ളത്.
