കൊച്ചി: കൊച്ചിയില്‍ കായലില്‍ കോളേജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മിഷേലിന് ഉണ്ടായിരുന്നില്ലെന്നും ആരെങ്കിലും അപായപ്പെടുത്തിയിരിക്കാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഇതിന് തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആറിനാണ് മിഷേല്‍ ഷാജി എന്ന സിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. പാലാരിവട്ടത്തെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്ന മിഷേല്‍ തലേന്ന് വൈകിട്ട് കലൂരിലെ പള്ളിയില്‍ പോയതിന് ശേഷം കാണാതാകുകയായിരുന്നു. അന്ന് വൈകിട്ട് പള്ളിയില്‍ നിന്ന് മിഷേല്‍ പുറത്തേക്ക് പോകുന്നതായി സിസിടി വി ദൃശ്യങ്ങളില്‍ കാണാം. ബൈക്കിലെത്തിയ രണ്ട് പേര്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളും കാണാം. രാത്രി വൈകിയിട്ടും കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ തിരികെ എത്താതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. പിറ്റേന്ന് വൈകിട്ട് ഐലന്‍ഡ് വാര്‍ഫിലെ കപ്പല്‍ ചാലില്‍ നിന്നും മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണം എന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇത് വിശ്വസിക്കാനാവില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞു.

മിഷേലിനെ ഒരു യുവാവ് സ്ഥിരമായ ശല്യം ചെയ്തിരുന്നതായി കൂട്ടുകാരികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മിഷേലിനെ കാണാതായ അന്ന് ഈ യുവാവ് കൊച്ചിയിലുണ്ടായിരുന്നുവെന്ന് വിവരം കിട്ടിയുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇപ്പോള്‍ കേരളത്തിന് പുറത്തുള്ള ഈ യുവാവ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.