24 വര്‍ഷമായി സ്വീഡന്‍ ലോക പോരാട്ടത്തില്‍ അവസാന എട്ടിലെത്തിയിട്ട്. 1954ന് ശേഷം ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വിറ്റസര്‍ലന്‍ഡിന് സ്വപ്നം മാത്രമായിരുന്നു.

മോസ്‌കോ: ലോകകപ്പില്‍ ഇന്നത്തെ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനും സ്വിറ്റ്‌സര്‍ലന്‍ഡും ഏറ്റുമുട്ടും. രാത്രി 7.30ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് മത്സരം. 1954ന് ശേഷം ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വിറ്റസര്‍ലന്‍ഡിന് സ്വപ്നം മാത്രമായിരുന്നു. 24 വര്‍ഷമായി സ്വീഡന്‍ ലോക പോരാട്ടത്തില്‍ അവസാന എട്ടിലെത്തിയിട്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അറുതി വരുത്താന്‍ യൂറോപ്യന്‍ ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ റാങ്കിംഗിന്റെ മുന്‍തൂക്കം ആറാമതുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന്. 

ഷാക്കിരി നയിക്കുന്ന മുന്നേറ്റം ലോകകപ്പില്‍ എല്ലാ മത്സരത്തിലും സ്‌കോര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വമ്പന്മാരെ വീഴ്ത്താന്‍ കെല്‍പ്പുണ്ടെന്ന് സ്വീഡന്‍ തെളിയിച്ചുകഴിഞ്ഞു. യോഗ്യതാ ഘട്ടത്തില്‍ ഇറ്റലിയേയും നെതര്‍ലന്‍ഡ്‌സിനേയും വീഴ്ത്തിയെത്തിയ സ്വീഡന്‍ ജര്‍മനി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നാണ് ഒന്നാം സ്ഥാനക്കാരായി മുന്നേറിയത്. രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയ സ്വിറ്റസര്‍ലന്‍ഡ് ആകട്ടെ ഒരു മത്സരം പോലും തോറ്റിട്ടില്ല. 

സസ്‌പെന്‍ഷനിലായ സെബാസ്റ്റ്യന്‍ ലാര്‍സന്റെ സേവനം സ്വീഡന് നഷ്ടമാകും. സ്റ്റീഫന്‍ ലിഷ്റ്റ്‌സ്‌നീര്‍, ഫാബിയന്‍ ഷാര്‍ എന്നിവര്‍ സ്വിസ് ടീമിലും ഉണ്ടാവില്ല. 
ഇരു ടീമുകളും ഇതുവരെ 28 തവണ മുഖാമുഖം വന്നെങ്കിലും ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ പരസ്പരം മത്സരിക്കുന്നത് ഇത് ആദ്യം. 11 തവണ സ്വിറ്റ്‌സര്‍ലന്‍ഡ് വിജയിച്ചപ്പോള്‍ 10 മത്സരത്തില്‍ സ്വീഡനൊപ്പമായിരുന്നു ജയം.