സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി സമരം തുടരുമെന്ന് സിഐടിയു.
എറണാകുളം:സമരത്തെ തുടർന്ന് അടച്ചിട്ടിരുന്ന എറണാകുളം കോലഞ്ചേരിയിലെ സിന്തൈറ്റ് കമ്പനി വീണ്ടും പ്രവർത്തനം തുടങ്ങി. ജോലിക്കെത്തിയവരെ തടഞ്ഞ സമരക്കാരെ പൊലീസ് ബലമായി നീക്കം ചെയ്തു. എന്നാൽ സമരം തുടരുമെന്ന് സിഐടിയു അറിയിച്ചു.
രാവിലെ എട്ടുമണിയോടെയാണ് സിന്തൈറ്റിലെ തൊഴിലാളികൾ കൂട്ടത്തോടെ ജോലിക്കായി എത്തിയത്. കടയിരുപ്പ് ജംഗ്ഷനിൽ സിഐടിയു പ്രവർത്തകർ സംഘടിച്ച് ജീവനക്കാരെ തടഞ്ഞു. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ജീവനക്കാരെ തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
തുടർന്ന് ജീവനക്കാർ ഫാക്ടറിയിൽ പ്രവേശിച്ചു. സംഘർത്തിനിടയിൽ ഇരുവിഭാഗത്തിലും പെട്ട പത്തോളം പേർക്ക് ചെറിയ പരുക്കേറ്റിട്ടുണ്ട്. 17 പേരുടെ സ്ഥലംമാറ്റം റദ്ദാക്കുന്നതു വരെ സമരം തുടരുമെന്ന് സിഐടിയു അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഫാക്ടടറി അടഞഅഞു കിടക്കുകയായിരുന്നു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ തയ്യാറാണെന്ന് മാനേജ്മെൻറ് വീണ്ടും അറിയിച്ചിട്ടുണ്ട്.
