ആഭ്യന്തര സംഘര്‍ഷവും ഭീകരവാദി ആക്രമണങ്ങളും രൂക്ഷമായ സിറിയയില്‍ അമേരിക്കയുടെ സഹായത്തോടെ സിറിയന്‍ സൈന്യം വിമതര്‍ക്കെതിരെ കഴിഞ്ഞ കുറച്ചു കാലമായി സൈനിക നീക്കം നടത്തി വരികയാണ്. ഇതിനിടെ ഒരാഴ്ചക്കാലത്തേക്ക് സൈനിക നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചത് ഗുണം ചെയ്തെന്ന വിലയിരുത്തലിലാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഇടപെടലാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള അവസാന അവസരമാണ് ഇപ്പോഴത്തേതെന്ന് കെറി അഭിപ്രായപ്പെട്ടു. എന്നാല്‍ പൂ‌ര്‍ണമായും നീക്കം ഫലം ചെയ്തെന്ന് ഉറപ്പാക്കാനായിട്ടില്ലെന്നും കെറി കൂട്ടിച്ചേര്‍ത്തു.

രൂക്ഷമായ സംഘര്‍‍ഷമുണ്ടായ പ്രദേശങ്ങളിലടക്കം വിമതര്‍ സംയമനം പാലിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ജനീവയില്‍ വച്ച് അമേരിക്കയും റഷ്യയും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സൈനിക നീക്കം തല്‍ക്കാലമായി നിര്‍ത്തി വയ്‌ക്കാന്‍ തീരുമാനിച്ചത്. സംഘര്‍ഷം രൂക്ഷമാവുകയാണെങ്കില്‍ അമേരിക്കയും റഷ്യയും സംയുക്തമായി സിറിയയില്‍ വ്യോമാക്രമണം നടത്താനാണ് തീരുമാനം. ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് സ്വാഗതം ചെയ്തു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളും ഭീകരവാദികളില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.