അലെപ്പോ: വിമത കേന്ദ്രമായ അലെപ്പോയില്‍ സിറിയന്‍ സൈന്യത്തിന്‍റെ കനത്ത വ്യോമാക്രമണം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചതാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ 45 ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കയുടേയും റഷ്യയുടേയും മധ്യസ്ഥതയില്‍രൂപപ്പെട്ട വെടിനിര്‍ത്തല്‍കാലം അവസാനിച്ചതിന് പിന്നാലെ സിറിയയില്‍വീണ്ടും രക്തം ചിതറുകയാണ്. ഒരു മാസത്തിനിടയില്‍മേഖലയില്‍ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണം അലെപ്പോ മേഖലയിലെ നിരവധി ജീവനുകള്‍ കവര്‍ന്നു. 

വിമത മേഖലയായ ബുസ്താന്‍ അല്‍ഖസ്റില്‍മാത്രം 14 തവണ സിറിയന്‍സൈനിക വിമാനങ്ങള്‍ തീത്തുപ്പി കടന്നുപോയി. അതീവ നാശം വിതയ്ക്കുന്ന ഫോസ്ഫറസ് ബോംബുകളാണ് വര്‍ഷിച്ചതെന്നാണ് വിമതരുടെ ആരോപണം. ഒരു കാലത്ത് സിറിയയുടെ വാണിജ്യ തലസ്ഥാനമായ അലെപ്പോ 2012ലാണ് വിഭജിക്കപ്പെട്ടത്. 

പടിഞ്ഞാറന്‍മേഖലയില്‍സിറിയന്‍സര്‍ക്കാരും കിഴക്കന്‍ മേഖലയില്‍ വിമതരും ആധിപത്യം പുലര്‍ത്തുന്നു. ഇവിടെ വിമതരും സൈന്യവും തമ്മില്‍കനത്ത പോരാട്ടം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ റഷ്യന്‍വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‍റോവുമായി വീണ്ടും ചര്‍ച്ചകള്‍ക്ക് തയ്യാറാമെന്ന് അമേരിക്കന്‍സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി യുഎന്നില്‍അറിയിച്ചു. 

അതേസമയം അമേരിക്കയ്ക്കെതിരെ വിമര്‍ശനവുമായി സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍അസദ് രംഗത്തെത്തി. വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കാണെന്ന് അസദ് കുറ്റപ്പെടുത്തി. ഐഎസിനെതിരായ പോരാട്ടത്തില്‍ അമേരിക്കയ്ക്ക് ചുവട് പിഴച്ചതായും അസദ് ആരോപിച്ചു.