എറണാകുളം: അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് അടക്കം അഞ്ച് സാക്ഷികള്‍ക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നോട്ടീസ്. സാക്ഷികൾ ഈ മാസം 31 ന് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. ഭൂമി ഇടപാടിൽ കർദിനാൾ അടക്കമുള്ളവർക്കെതിരെ ക്രമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി.

അതേസമയം, സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയെ പിടിച്ചുലച്ച ഭൂമി വിവാദത്തില്‍ സഭാ മുഖപ്രമായ സത്യദീപം കര്‍ദ്ദിനാല്‍ ആലഞ്ചേരിയെ ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിന്നു. അതിരൂപതയുടെ ആര്‍ക്കെയ് വ്സിന്‍റെ ചുമതലയുള്ള ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളിയുടെ സുറിയാനി ക്രൈസ്തവരുടെ സുതാര്യത: ഒരു വീണ്ടുവിചാരമെന്ന ലേഖനത്തിലാണ് സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത ഓര്‍മ്മിപ്പിക്കുന്നത്. 

ദേവാലയ സ്വത്തുക്കള്‍ എങ്ങനെയാണ് പൂര്‍വ്വികര്‍ കൈകാര്യം ചെയ്തതെന്ന് ലേഖനം ഉദാഹരണ സഹിതം വിവരിക്കുന്നു. സത്യ സന്ധതയും സുതാര്യതയും ഉള്ള ക്രൈസ്തവ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ കഴിയാത്തവന്‍ ക്രിസ്തു ശിഷ്യനെന്ന പേരിനുപോലും യോഗ്യനല്ല. വിശ്വാസത്തിന്‍റെ പേരുപറഞ്ഞ് ചെയ്യുന്ന തിന്മകള്‍ സഭാ ഗാത്രത്തെ നശിപ്പിക്കും. ആത്മീതയുടെ മൂടുപടമണിഞ്ഞ് സഭാ തനയര്‍ ചെയ്യുന്ന പ്രവൃത്തികളെ ഫ്രാന്‍സിസ് പാപ്പാ ആത്മീയ ലൗകീകത എന്നാണ് വിശേഷിപ്പിച്ചത്.