ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് ചോദ്യം ചെയ്ത് ടി പി സെൻകുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യത്യസ്‍ത നിലപാട്. രണ്ട് വര്‍ഷം ഒരേ തസ്തികയില്‍ തുടരണമെന്നാണ് സിവില്‍ സര്‍വ്വീസ് ചട്ടമെന്ന് കേന്ദ്രസ‍ർക്കാർ ട്രിബ്യൂണലിനെ അറിയിച്ചു. എന്നാൽ പുറ്റിങ്ങൽ അപകടം, ജിഷ വധക്കേസ് എന്നിവയിലടക്കം പൊലീസിന് വീഴ്ച പറ്റിയ സാഹചര്യത്തിലാണ് സെൻകുമാറിനെ മാറ്റിയതെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം.

കേന്ദ്ര സർവീസ് ചടങ്ങൾക്ക് വിരുദ്ധമായി രണ്ട് വർഷം തികയുംമുന്പേ ‍ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് ചോദ്യം ചെയ്തായിരുന്നു ടി പി സെൻകുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. രണ്ട് വര്‍ഷം ഒരേ തസ്തികയില്‍ തുടരണമെന്നാണ് സിവില്‍ സര്‍വ്വീസ് ചട്ടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡ്വ എന്‍ അനില്‍കുമാര്‍ അറിയിച്ചു. എന്നാൽ പ്രധാന കേസുകളിൽ പൊലീസിന് വീഴ്ച പറ്റിയ സാഹചര്യത്തിലാണ് സെൻകുമാറിന്‍റെ മാറ്റമെന്നാണ് സംസ്ഥാനസർക്കാർ മറുപടി വിശദീകരണം നൽകിയിരിക്കുന്നത്. ജിഷ വധക്കേസ്, പുറ്റിങ്ങൽ കേസുകളിൽ വീഴ്ചപറ്റിയെങ്കിലും പൊലീസിനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സെൻകുമാറിന്‍റേത്. ഇത് ജനങ്ങളിൽ പൊലസിനെപ്പറ്റി അവമതിപ്പുണ്ടാക്കി. സീനിയോറിറ്റി മറികടന്നാണ് സെൻകുമാറിന് പകരം മറ്റൊരാളെ ‍ ഡിജിപി ആക്കിയത് എന്നത് ശരിയല്ലെന്നും കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് സെൻകുമാറിന്‍റെ നിയമനവും സീനിയോറിറ്റി മറികടന്നായിരുന്നെന്നും സർക്കാ‍ർ നിലപാടെടുത്തു. ഹ‍ർജി അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും.