സ്വകാര്യവ്യക്തിക്ക് സര്‍ക്കാര്‍ ഭൂമിയിലൂടെ ദേശീയപാതാ അധികൃതര്‍ റോഡ് നിര്‍മ്മിച്ച നല്‍കിയതായി തഹസില്‍ദ്ദാര്‍ കണ്ടെത്തിയിരുന്നു. 

ഇടുക്കി: സര്‍ക്കാര്‍ ഭൂമി കൈയ്യേറാന്‍ ഒത്താശ ചെയ്ത ദേശീയപാത അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മൂന്നാര്‍ സ്‌പെഷില്‍ തഹസില്‍ദ്ദാര്‍. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ബോട്ടാനിക്ക് ഗാര്‍ഡന് സമീപത്ത് പന്തിരുപാറ ജോര്‍ജ്ജിന്റെ ഭൂമിയിലേക്ക് വാഹനമെത്തിക്കുന്നതിനായി വഴി നിര്‍മ്മിച്ചതിനാണ് ദേശീയപാത അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ സ്‌പെഷില്‍ തഹസില്‍ദ്ദാര്‍ ശ്രീകുമാര്‍ ദേവികുളം സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 

ദേശീയപാതയിലെ കെ.ഡി.എച്ച് വില്ലേജ് ഓഫീസിനും ബോട്ടാനിക്ക് ഗാര്‍ഡന് ഇടയിലും പന്തിരുപാറ ജോര്‍ജ്ജ് മുപ്പതര സെന്റ് ഭൂമി കൈയ്യേറി കെട്ടിടം നിര്‍മ്മിക്കുകയും കെട്ടിടത്തിന് കോടതിയുടെ ഉത്തരവും കൈപ്പറ്റിയിരുന്നു. ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ ഭൂമിയിലൂടെ പടിക്കെട്ടുകളാണ് നിര്‍മ്മിച്ചിരുന്നത്. 

എന്നാല്‍ ദേശീയപാത വികസനത്തിന്റെ മറവില്‍ ഇയാള്‍ക്ക് സര്‍ക്കാര്‍ ഭൂമിയിലൂടെ 50 മീറ്റര്‍ നീളത്തിലും 4 മീറ്റര്‍ വീതിയിലും ദേശീയപാത അധികൃതര്‍ റോഡ് നിര്‍മ്മിച്ചതായി തഹസില്‍ദ്ദാര്‍ കണ്ടെത്തിയിരുന്നു. റോഡ് നിര്‍മ്മിച്ചതോടെ സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നതിന് ദേശീയപാത അധികൃതര്‍ വഴിയൊരുക്കിയതായാണ് കണ്ടെത്തല്‍. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പിലെ അധികൃതര്‍ക്കെതിരെയും കരാറുകാരനെതിരെയും നടപടികള്‍ സ്വീകരിക്കണമെന്നാണ് ദഹസില്‍ദാര്‍ ആവശ്യപ്പെടിരിക്കുന്നത്.