ദില്ലി: ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തി കാട്ടുന്ന ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ തള്ളി ബിജെപി നേതാവ്. 'താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണ്, ഇതിന് എന്ത് ചരിത്ര പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്?. താജ്മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള്‍ ഇല്ലാതാക്കും' എന്ന് ബിജെപി എംഎല്‍എ സംഗീത് സോമന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിന്‍റെ ടൂറിസ്റ്റ് ബുക്ക്‌ലറ്റില്‍ നിന്ന് കഴിഞ്ഞയിടയ്ക്ക് താജ്മഹലിനെ നീക്കം ചെയ്തിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേതാവിന്റെ പ്രസ്താവന. 'യുപി ടൂറിസം പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് ചില ആളുകളെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ്മഹലിന് എന്ത് പ്രാധാന്യമാണ് അവകാശപ്പെടാനുളളത്?. സ്വന്തം പിതാവിനെ തടവില്‍ പാര്‍പ്പിച്ചയാളാണ് ഷാജഹാന്‍'.

ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാനും അയാള്‍ ശ്രമിച്ചു. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗം ആണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള്‍ മാറ്റുമെന്ന് നേതാവ് പറഞ്ഞു. 

താജ്മഹലിന് ഇന്ത്യയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. ഇന്ത്യയില്‍ വരുന്ന അതിഥികള്‍ക്ക് താജ്മഹലിന്റെ മോഡല്‍ സമ്മാനിക്കുന്നതും യോഗി വിലക്കിയിരുന്നു. ടൂറിസം ബുക്ക്‌ലറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കി പകരം ഗോരഖ്പൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തിയിരുന്നു.