ചെന്നൈ: ചെന്നെയിലെ ആശുപത്രിയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി. വിവിധ അവയവങ്ങൾക്ക് ഒരേ പോലെ അണുബാധയുണ്ടാക്കുന്ന സെപ്സിസ് എന്ന അസുഖമാണ് മുഖ്യമന്ത്രിക്കെന്നാണ് സൂചന. ആരോഗ്യനില സംബന്ധിച്ച് ആശുപത്രിയുടെ വാർത്താ കുറിപ്പും ഇന്നുണ്ടാകും. ഇതിനിടെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനായി എഐഎഡിഎംകെയും യോഗം വിളിച്ചിട്ടുണ്ട്.

കടുത്ത പനിബാധയോടെയാണ് 22 ന് ജയലളിത ചെന്നെയിലെ ആശുപത്രിയിൽ എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നെന്നാണ് സൂചന. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങൾക്ക് അണുബാധ കണ്ടെത്തിയത്.പ്രമേഹവും രക്ത സമ്മർദവും സാധാരണ നിലയിൽ എത്തിയാലേ അണുബാധയ്ക്കുള്ള വിദഗ്ദ്ധ ചികിൽസ സാധ്യമാകൂ എന്നായിരുന്നു വിലയിരുത്തൽ.

വിവിധ ആന്തരികാവയവങ്ങൾക്ക് കടുത്ത അണുബാധയുണ്ടാക്കുന്ന സെപ്സിസാണ് ജയലളിതയുടെ അസുഖമെന്നാണ് പറയപ്പെടുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനൊപ്പം കടുത്ത പനിയും ഈ രോഗലക്ഷമാണ്.വിദഗ്ധ ചികിൽസ വേണമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഡോ. റിച്ചാർഡ് ബെയ്ലിയെ ലണ്ടനിൽ നിന്ന് വരുത്തിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫലം കണ്ടു തുടങ്ങിയെന്നാണ് ആശുപത്രി വ്യത്തങ്ങൾ നൽകുന്ന സൂചന.
'
മുഖ്യമന്ത്രി ആശുപത്രിയിൽ തുടരുമ്പോഴും കാവേരി വിഷയത്തിൽ അടക്കം സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാനാണ് എഐഎ ഡി എം കെ യോഗം ചേരുന്നത്. ജയലളിതയുടെ അഭാവത്തിൽ തദ്ദശ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നതും ആലോചിക്കുന്നുണ്ട്.