കൊല്ലം: കൊല്ലത്ത് റോഡപകടത്തിൽപ്പെട്ട തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ചു. തിരുനെൽവേലി സ്വദേശി മരുകൻ(30) ആണ് മരിച്ചത്. കൂടെ ആരുമില്ലാത്തതിനാല്‍ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. ഏഴു മണിക്കൂറോളമാണ് ആബുലൻസിൽ ചികിത്സ കിട്ടാതെ വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന്‍ കാത്ത് കിടന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കേസ് എടുത്തു. നേരത്തെ ഐജി മനോജ് എബ്രഹാം ആണ് കൊല്ലം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പിഴവ് പറ്റിയില്ലെന്ന വാദത്തിലാണ് ആശുപത്രി അധികൃതര്‍. ഇത് തള്ളിയാണ് പോലീസ് കേസ് എടുത്തത്.
മെഡിസിറ്റിയെ കൂടാതെ മറ്റ് മൂന്ന് ആശുപത്രികൾക്കെതിയെും കേസ്. കൊല്ലം മെഡിട്രീന, കൊട്ടിയം കിംസ് തിരു. മെഡിക്കൽ കോളേജ് എന്നിവർക്കെതിരെയും കേസ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ പോലീസ് അംബുലൻസ് ഡ്രൈവറിന്‍റെ മൊഴിയെടുത്തു. ഇരവിപുരം പൊലീസ് സംഭവത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മെഡിസിറ്റി അധികൃതർക്ക് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിൽ ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും ജീവനക്കാരുടെയും മൊഴി പോലീസ് എടുക്കും.
തമിഴ്നാട്ടുകാരനായ യുവാവ് ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രിയുടെ നിലപാടിനെ വിമർശിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അജിത ബീഗം രംഗത്ത് എത്തി. ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരചട്ടലംഘനമാണെന്ന് അവർ പറഞ്ഞു.
