മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ 142 അടിവരെ വെള്ളം സംഭരിക്കുമെന്ന് ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനെന്ന് തമിഴ്നാട്

ചെന്നൈ:മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ 142 അടിവരെ വെള്ളം സംഭരിക്കുമെന്ന് ഉപസമിതി യോഗത്തിൽ തമിഴ്നാട്. അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനാണെന്നും തമിഴ്നാട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് എത്തിക്കാനാണ് തമിഴ്നാടിന്റെ നീക്കം. 133 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്‍റില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 5941.2 ഘനയടി വെള്ളം. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. 

സെക്കന്‍റില്‍ 1878.2 ഘനയടി വെള്ളമാണ് തമിഴ്നാട് ഇപ്പോൾ കൊണ്ടുപോകുന്നത്. അത് വര്‍ദ്ധിപ്പിക്കണമെന്ന കേരളത്തിന്‍റെ ആവശ്യമാണ് തള്ളിയത്. പരമാവധി വെള്ളം ഇപ്പോൾ തന്നെ കൊണ്ടുപോകുന്നുണ്ടെന്നാണ് തമിഴ്നാടിന്‍റെ മറുപടി. ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനാണെന്നും തമിഴ്നാട് പറഞ്ഞു. 

അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഉപസമിതി അണക്കെട്ടിൽ അടിയന്തര സന്ദര‍്‍ശനം നടത്തിയത്. മെയിൻ ഡാമും, സ്പിൽവെയും ഷട്ടറുകളും സമിതി പരിശോധിച്ചു. അതേസമയം ഷട്ടര്‍ ഓപ്പറേറ്റിംഗ് മാനുവൽ ഇതുവരെ തമിഴ്നാട് സമര്‍പ്പിച്ചിട്ടില്ല. ഈ നിഷേധാത്മക നിലപാട് മേൽനോട്ടസമിതിയെ അറിയിക്കുമെന്ന് കേരളം പറഞ്ഞു.