ചെന്നൈ: തമിഴ്‍നാട്ടിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ശശികല ക്യാമ്പിൽ കടുത്ത ആശങ്ക. എംഎൽഎമാരെ റിസോട്ടിൽനിന്നും സ്വതന്ത്രരാക്കി വിടുന്നത് അപകടമെന്ന് എഐഎഡിഎംകെ വക്താവ് ആരോപിച്ചു.
പുറത്തുവിട്ടാൽ എംഎൽഎമാർ മറുഭാഗം ചേർന്നേക്കുമെന്ന് നാഞ്ചിൽ സമ്പത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംഎൽഎമാർ റിസോട്ടിനുള്ളിൽ സുരക്ഷാവലയത്തിനുള്ളിലാണെന്നും എംഎൽഎമാരെ റാഞ്ചിയെടുക്കാനുള്ള പണികൾ പനീർശെൽവം പക്ഷം നടത്തുന്നുവെന്നും സമ്പത്ത് ആരോപിച്ചു.
അതേസമയം വിശ്വാസവോട്ടിനെ ഡിഎംകെ എതിർക്കും. 89 എംഎൽഎമാരാണ് ഡിഎംകെയിലുള്ളത് . ഡിഎംകെ യോഗത്തിലാണ് തീരുമാനം .കൂടാതെ പളനിസ്വാമിക്കെതിരെ കോണ്‍ഗ്രസും വോട്ട് ചെയ്യും .വിശ്വാസവോട്ടെടുപ്പിൽ രഹസ്യബാലറ്റു വേണമെന്ന ഒപിഎസ് പക്ഷത്തിന്‍റെ ആവശ്യം സ്പീക്കർ തള്ളി . പരസ്യവോട്ട് തന്നെയാകുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു .
