ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ബലപ്പെടുത്തൽ ജോലികൾ നടത്താൻ തമിഴ്നാടിന്റെ ആസൂത്രിത നീക്കമാരംഭിച്ചു. സ്പിൽവേയുടെ സമീപത്തെ അറ്റകുറ്റപ്പണികളുടെ മറവിൽ സാധനങ്ങളെത്തിച്ച് ബലപ്പെടുത്തൽ ജോലികൾ നടത്താനാണ് തമിഴ്നാട് ശ്രമം നടത്തുന്നത്. കേരളം എതിർത്തതിനെ തുടർന്ന് സാധനങ്ങൾ കൊണ്ടു പോകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉപസമിതിക്ക് നൽകിയ കത്ത് മേൽനോട്ട സമിതിക്ക് കൈമാറും.

മുല്ലപ്പെരിയാ‌ർ അണക്കെട്ടിൽ നിന്നു കേരളത്തിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്ന സ്പിൽവേയിൽ ചില അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചത്. ഇതിനാവശ്യമായ നിർമ്മാണ സാമിഗ്രികളുടെ കണക്ക് ഉൾപ്പെടുത്തിയ കത്ത് 12ന് ചേർന്ന മുല്ലപ്പെരിയാർ ഉപസമിതി യോഗത്തിൽ തമിഴ്നാട് സമർപ്പിച്ചിരുന്നു. എന്നാൽ പണികൾക്ക് ആവശ്യമുള്ള നിർമ്മാണ സാമഗ്രികളുടെ പതിൻമടങ്ങ് കണക്കാണ് എസ്റ്റിമേറ്റിൽ ഉണ്ടായിരുന്നത്. ഇതോടെ തീരുമാനം എടുക്കാൻ യോഗം ഉപസമിതി ചെയർമാൻ ഹരീഷ് ഗിരീഷിന് കത്ത് കൈമാറി.

ചെയർമാന്റെ പരിശോധനയിലും ഇത്രയധികം സാധന സാമിഗ്രികൾ അറ്റകുറ്റപ്പണികൾക്ക് ആവശ്യമില്ലെന്ന് കണ്ടെത്തി. ഇന്നലെ നടന്ന ഉപസമിതി യോഗത്തിലും സാധന സാമഗ്രികൾ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നതിന് ഉപസമിതിയുടെ അനുമതി തമിഴ്നാട് ആവശ്യപ്പെട്ടു. തമിഴ്‌നാടിന്റെ ഗൂഡ നീക്കം മനസ്സിലാക്കിയ ഉപസമിതി ഇക്കാര്യത്തിൽ തടസ്സവാദം ഉന്നയിച്ചു. തീരുമാനം എടുക്കുന്നതിനായി മേൽനോട്ട സമിതിക്ക് കത്ത് കൈമാറാൻ തീരുമാനിച്ചു.

പ്രധാന അണക്കെട്ടിന്റെ ഒരു ഭാഗത്ത് പാരപ്പെറ്റിന് ഉയരം കൂട്ടാൻ ഉപസമിതി തമിഴ്നാടിന് അനുമതി നൽകിയിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും തമിഴ്നാട് പണികൾ ആരംഭിച്ചിട്ടില്ല. അണക്കെട്ടിൽ എത്തിയ ഉപസമിതി സ്വീപ്പേജ് വെള്ളത്തിന്റെ അളവ് ഇത്തവണ ശേഖരിച്ചു. മിനിറ്റിൽ 32 ലിറ്റർ വെള്ളമാണ് അണക്കെട്ടിൽ നിന്നും സീപ്പേജായി പുറത്തേയ്ക്ക് വരുന്നത്. കാലവർഷം തുടങ്ങിയ ശേഷം ആദ്യമായാണ് ഇത് ശേഖരിക്കുന്നത്.അടുത്ത മാസം 9 ന് വീണ്ടും അണക്കെട്ടിൽ പരിശോധന നടത്തും.