ശ്രീധരന്‍പിള്ളയുമായി സംസാരിച്ചിട്ടില്ല, നിയമോപദേശം ചോദിച്ചിട്ടില്ല, കോടതിയലക്ഷ്യമെന്ന ഭയമില്ല: ശബരിമല തന്ത്രി
തന്റെ പ്രസ്താവനക്ക് മുമ്പ് കൂടിയാലോചിച്ചത് കാരണവരായ മോഹനരോട് മാത്രമാണ്. ക്ഷേത്രനട അടയ്ക്കുമെന്ന തീരുമാനം അതിന് ശേഷമാണ് എടുത്തത്. ശ്രീധരന്‍പിള്ളയുമായി അന്നേദിവസം സംസാരിച്ചിട്ടില്ലെന്നും തന്ത്രി പറഞ്ഞു
പമ്പ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ്‍ ശ്രീധരൻപിള്ള യുവമോര്‍ച്ചയുടെ വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീധരന്‍പിള്ളയോട് സംസാരിച്ചിട്ടില്ലെന്നും കോടതിയലക്ഷ്യമെന്ന ഭയം ഇല്ലെന്നും തന്ത്രി വ്യക്തമാക്കി.
യുവതി പ്രവേശിച്ചാല്‍ ക്ഷേത്രനട അടയ്ക്കുമെന്ന നിലപാട് സ്വീകരിച്ചത് ആരോടും നിയമോപദേശം ചോദിച്ചിട്ടല്ല. തന്റെ പ്രസ്താവനക്ക് മുമ്പ് കൂടിയാലോചിച്ചത് കാരണവരായ മോഹനരോട് മാത്രമാണ്. ക്ഷേത്രനട അടയ്ക്കുമെന്ന തീരുമാനം അതിന് ശേഷമാണ് എടുത്തത്. ശ്രീധരന്‍പിള്ളയുമായി അന്നേദിവസം സംസാരിച്ചിട്ടില്ലെന്നും തന്ത്രി പറഞ്ഞു.
യുവതി പ്രവേശനം സംബന്ധിച്ച വിധി വന്ന ശേഷം ഒരിക്കല്‍ ശ്രീധരന്‍ പിള്ള കുടുംബത്തില്‍ വന്നിട്ടുണ്ടെന്നും അന്ന് മറ്റ് കാര്യങ്ങളാണ് സംസാരിച്ചതെന്നും തന്ത്രി വ്യക്തമാക്കി. ശബരിമല സമരം ആസൂത്രിതമാണെന്നും യുവതീ പ്രവേശമുണ്ടായാൽ നട അടച്ചിടുമെന്നും തന്ത്രി പറഞ്ഞത് തന്നോട് സംസാരിച്ചശേഷമാണെന്നുമായിരുന്നു യുവമോര്‍ച്ച വേദിയില്‍ ശ്രീധരൻപിള്ള പ്രസംഗിച്ചത്.