ശ്രീലങ്കന്‍ യുവതിയുടെ ശബരിമല ദര്‍ശനം: ഇപ്പോൾ ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി
ശ്രീലങ്കൻ യുവതിയുടെ ശബരിമല സന്ദർശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇപ്പോൾ ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി. സ്ഥിരീകരണം ഇല്ലാത്തതിനാൽ ഇപ്പോൾ ശുദ്ധിക്രിയ വേണ്ടെന്ന് തന്ത്രി പറഞ്ഞു.
പത്തനംതിട്ട: ശ്രീലങ്കൻ യുവതിയുടെ ശബരിമല സന്ദർശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇപ്പോൾ ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി. സ്ഥിരീകരണം ഇല്ലാത്തതിനാൽ ഇപ്പോൾ ശുദ്ധിക്രിയ വേണ്ടെന്ന നിലപാടാണ് തന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. വേണ്ടി വന്നാൽ മകരവിളക്കിന് മുന്നോടിയായുള്ള പൂജകൾക്കൊപ്പം ശുദ്ധിക്രിയ നടത്തുമെന്നും തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്..
നേരത്തെ ജനുവരി രണ്ടിന് ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് തന്ത്രിയുടെ നേതൃത്വതത്തില്‍ ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ തന്ത്രിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്. 15 ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ആചാര ലംഘനമുണ്ടായെന്ന് സ്ഥിരീകരണമുണ്ടായാല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് തന്ത്രി വ്യക്തമാക്കിയിരുന്നു.
കനകദുര്‍ഗയ്ക്കും ബിന്ദുവിനും പിന്നാലെ കഴിഞ്ഞ ദിവസമാണ് 47കാരിയായ ശ്രീലങ്കന്‍ സ്വദേശിനി ശശികലയും ദര്‍ശനം നടത്തിയെന്ന് വാര്‍ത്ത പുറത്തുവന്നത്. ഇതിന് പിന്നാലെ പൊലീസും മുഖ്യമന്ത്രിയുമടക്കമുള്ളവര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.