നിലവിലെ പാഠ്യപദ്ധതി കമ്മ്യൂണിസ്റ്റുകാരെ പ്രകീര്‍ത്തിക്കുന്നതും പ്രശംസിക്കുന്നതുമാണെന്നാണ് ബി.ജെ.പി. സര്‍ക്കാരിന്‍റെ ആരോപണം

അഗര്‍ത്തല: ത്രിപുരയില്‍ നിലവില്‍ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതി സംസ്ഥാന ബി.ജെ.പി. സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. ത്രിപുരയില്‍ നിലവില്‍ തുടര്‍ന്ന് പോരുന്ന ത്രിപുര സെക്കന്‍ഡറി എജ്യൂക്കേഷന്‍ ബോര്‍ഡ് (ടി.ബി.എസ്.ഇ.) തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

നിലവിലെ ടി.ബി.എസ്.ഇ. പാഠ്യപദ്ധതി കമ്മ്യൂണിസ്റ്റുകാരെ പ്രകീര്‍ത്തിക്കുന്നതും പ്രശംസിക്കുന്നതുമാണെന്നാണ് ബി.ജെ.പി. സര്‍ക്കാരിന്‍റെ ആരോപണം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍.സി.ഇ.ആര്‍.ടി.) പാഠ്യപദ്ധതിയാവും ഇനി മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരുക. 'ത്രിപുരയില്‍ ഇനി കമ്മ്യൂണിസ്റ്റുകാരുടെ പാഠപുസ്തകങ്ങളുണ്ടാകില്ലയെന്നായിരുന്നു' ഇത് സംബന്ധിച്ച ചോദ്യത്തോടുളള ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദോബിന്‍റെ പ്രതികരണം.

25 വര്‍ഷം കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്ന ത്രിപുരയില്‍ 59 ല്‍ 43 സീറ്റ് നേടിയാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുളള സംസ്ഥാനമാണ് ത്രിപുര (95 ശതമാനം).