മാരാരിക്കുളം: ഊട്ടിയിലേയ്ക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ കുട്ടിയ്ക്ക് വാങ്ങിയ നല്‍കിയ പാവക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയായ ശ്രീമോള്‍ എന്ന വീട്ടമ്മ പാവ തുറന്ന് നോക്കിയത്. ടെഡി ബെയറിനുള്ളില്‍ കണ്ട വസ്തുക്കള്‍ വീട്ടമ്മയെ മാത്രമല്ല എല്ലാവരേയും അമ്പരപ്പിച്ചു. 

പാവക്കുള്ളില്‍ പഞ്ഞി പ്രതീക്ഷിച്ച് തുറന്നപ്പോള്‍ കണ്ടത് രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡും. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് പാവയ്ക്കുള്ളില്‍ ഉപയോഗിച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെയാണ് വീട്ടമ്മ സമൂഹമാധ്യമത്തില്‍ വിവരം പങ്കുവച്ചത്. തുറന്നതിന് ശേഷവും രൂക്ഷമായ ദുര്‍ഗന്ധമാണ് ഉള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലും ആകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലുള്ളതെന്നും ശ്രീമോള്‍ പറയുന്നു. 

കുട്ടിയുടെ വാശിയെ തുടര്‍ന്നാണ് പാവ വാങ്ങിയത്. വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നാണ് വലുപ്പമുള്ള ടെഡി ബെയര്‍ വാങ്ങിയത്. ഇതരസംസ്ഥാനക്കാരനായ കച്ചവടക്കാരന്റെ പക്കൽ നിന്ന് 350 രൂപയ്ക്കാണ് പാവ വാങ്ങിയത്. പാവ വാങ്ങിയപ്പോള്‍ മുതല്‍ വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടായിരുന്നതായി ശ്രീമോൾ പറയുന്നു. അപ്പോഴൊന്നും പുതിയ പാവയെ സംശയിച്ചില്ല. ദുർഗന്ധത്തിന് മറ്റൊരു കാരണവും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പാവ പരിശോധിച്ചത്.