ഗ്രൂപ്പ് പോളിസി അനുസരിച്ച് അടുത്തിടെ ഒഴിവാക്കിയ അംഗമാണ് അക്രമത്തിന് പിന്നില്‍ കഴുത്തിലും വായയിലും വയറിനും കുത്തേറ്റ അഡ്മിന്‍ ഗുരുതരാവസ്ഥയില്‍ 

മുംബൈ: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിന് അഡ്മിന് കുത്തേറ്റു. അഹമ്മദ്നഗര്‍ സ്വദേശിയായ പതിനെട്ടുകാരനാണ് മാരകമായി കുത്തേറ്റത്. ചൈതന്യ ശിവാജി ഭോര്‍ എന്ന പതിനെട്ടുകാരനാണ് കോളേജിലെ സുഹൃത്തുക്കളെ ഉള്‍പ്പെടുത്ത് ഗ്രൂപ്പ് രൂപീകരിച്ചത്. അഹമ്മദ് നഗറിലെ അഗ്രികള്‍ച്ചര്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ചൈതന്യ.

ഗ്രൂപ്പില്‍ കോളേജ് പഠനം പൂര്‍ത്തിയക്കിയവരെ നിലനിര്‍ത്താറുണ്ടായിരുന്നില്ല. ഗ്രൂപ്പ് പോളിസി അനുസരിച്ച് അടുത്തിടെയാണ് സച്ചിന്‍ ഗഡാക്ക് എന്നയാളെ ചൈതന്യ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ തന്നെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത് അപമാനിക്കാന്‍ ആണെന്ന് സച്ചിന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്നെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിന് ചൈതന്യയോട് പകരം ചോദിക്കമെന്ന് സച്ചിന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെയാണ് ചൈതന്യയ്ക്ക് കുത്തേല്‍ക്കുന്നത്. വയറിലും വായയിലും കഴുത്തിനും പുറത്തുമാണ് ചൈതന്യയ്ക്ക് കുത്തേറ്റത്. സച്ചിനും സുഹൃത്തായ അമോലും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ചൈതന്യയെ കുത്തിയത്. ഗുരുതര പരിക്കേറ്റ ചൈതന്യയെ പൂനെയിലെ ആശുപത്രിയിലേക്ക് മാറ്റി. ചൈതന്യയെ അക്രമിച്ചവര്‍ ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും ഓടി രക്ഷപെടുകയായിരുന്നു. സച്ചിന്‍ ഗഡാക്കിനും അമോല്‍ ഗഡാക്കിനും മറ്റ് രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.