പുല്‍വാമ സംഭവം ഇന്ത്യന്‍ ജനത ഒരിക്കലും മറക്കില്ലെന്നും ചന്ദ്രശേഖർ റാവു സഭയില്‍ വ്യക്തമാക്കി.
തെലങ്കാന: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ സഹായധനം വാഗ്ദാനം നൽകി തെലങ്കാന സർക്കാർ. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കൊല്ലപ്പെട്ട സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. പുല്‍വാമ സംഭവം ഇന്ത്യന്‍ ജനത ഒരിക്കലും മറക്കില്ലെന്നും ചന്ദ്രശേഖർ റാവു സഭയില്‍ വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി ജീവ ത്യാഗം ചെയ്ത ജവാന്മാരുടെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ഇന്ത്യയിലെ മുഴുവൻ ജനതയ്ക്കും സൈനികരുടെ ജീവത്യാഗം ഓർമ്മയുണ്ടാകണമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. കൊല്ലപ്പെട്ട ഓരോ ജവാന്മാരുടെ കുടുംബങ്ങൾക്കുമായിരിക്കും സര്‍ക്കാര്‍ തുക കൈമാറുക.
രാജ്യത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായധനവുമായി രംഗത്തെത്തി കൊണ്ടിരിക്കുന്നത്. മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് പറഞ്ഞിരുന്നു.
