ആരാധനാലയങ്ങളുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്നതില്‍ വിരുതനാണ് പാനൂര്‍ ഏലാങ്കോട് സ്വദേശി അബൂബക്കര്‍. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. മോഷണക്കേസില്‍ ഒരു വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് അടുത്തിടെ പുറത്തിറങ്ങിയ അബൂബക്കര്‍ മോഷണം നിര്‍ബാധം തുടരുന്നതിനിടെയാണ് വീണ്ടും പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം എടക്കാട് ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പൊലീസ് സംഘത്തെ കണ്ട ഇയാള്‍ ഓടി രക്ഷപെട്ടിരുന്നു. തുടര്‍ന്ന് അബൂബക്കറിനെ പിന്തുടര്‍ന്ന പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണവും ഭണ്ഡാരം കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.