പള്ളിത്തർക്കത്തിന് താൽക്കാലിക പരിഹാരം: ഓർത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താം
പെരുമ്പാവൂർ ഡിവൈഎസ്പി നടത്തിയ ചർച്ചയിലാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. തുടർന്ന് ഇരു വിഭാഗവും പ്രാർത്ഥന നടത്തി പിരിഞ്ഞു
പെരുമ്പാവൂർ: ബഥേൽ സുലോക്കോ പള്ളി തർക്കത്തിന് താൽക്കാലിക പരിഹാരം. മുമ്പുണ്ടായിരുന്നത് പോലെ നാളെ ഓർത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താമെന്ന് യാക്കോബായ വിഭാഗം സമ്മതിച്ചു. രാവിലെ ആറു മുതൽ എട്ടേ മുക്കാൽ വരെയാണ് ഓർത്തഡോക്സ് വിഭാഗം മുമ്പ് ആരാധന നടത്തിയിരുന്നത്. മുഴുവൻ സമയം ആരാധന നടത്താൻ കഴിഞ്ഞ ദിവസം പെരുമ്പാവൂർ കോടതി അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ഓർത്തഡോക്സ് വിഭാഗം എത്തിയത്.
എന്നാൽ, യാക്കോബായ വിഭാഗം ഇവരെ പള്ളിക്ക് മുന്നിൽ തടഞ്ഞു. ഉത്തരവിന്‍റെ കോപ്പി ഇല്ലാത്തതിനാൽ ബലം പ്രയോഗിച്ചു ആരാധന നടപ്പാക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഇരു കൂട്ടരും പള്ളിക്കകത്തും പുറത്തും നിലയുറപ്പിച്ചു. ഇതിനിടെ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധി കാർബൺ കോപ്പി കിട്ടുന്നത് വരെ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം കോടതിയെ സമീപിച്ചു. കോടതി ഇത് അനുവദിച്ചു. ഇതേത്തുടർന്ന് പെരുമ്പാവൂർ ഡിവൈഎസ്പി നടത്തിയ ചർച്ചയിലാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. തുടർന്ന് ഇരു വിഭാഗവും പ്രാർത്ഥന നടത്തി പിരിഞ്ഞു.