പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ തല്ലിച്ചതച്ച് പൊലീസിലേൽപിച്ചു
പോകുന്ന വഴിക്കാണ് പത്ത് വയസ്സുള്ള പെൺകുട്ടി തനിച്ചിരുന്ന് കളിക്കുന്നത് കണ്ടത്. ആരും അടുത്തില്ലെന്ന് മനസ്സിലാക്കിയ വാസു പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ചെന്നൈ: പത്ത് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിൽ അമ്പത്തിയെട്ടു വയസ്സുകാരനായ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തതായി പൊലീസ് അധികൃതർ അറിയിച്ചു. ചെന്നൈ വില്ലിവാക്കം വെളളവന ജഗന്നാഥൻ സ്ട്രീറ്റില്‍ താമസിക്കുന്ന വാസുവാണ് പൊലീസിന്‍റെ പിടിയിലായത്.
മാധവാരം പൊലീസ് സ്റ്റേഷനിലെ സ്പെഷൽ സബ് ഇൻസ്പെക്ടറായിട്ടാണ് വാസു ജോലി ചെയ്തിരുന്നത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ തിരികെ പോകുകയായിരുന്നു വാസു. പോകുന്ന വഴിക്കാണ് പത്ത് വയസ്സുള്ള പെൺകുട്ടി തനിച്ചിരുന്ന് കളിക്കുന്നത് കണ്ടത്. ആരും അടുത്തില്ലെന്ന് മനസ്സിലാക്കിയ വാസു പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അലറിക്കരച്ചിൽ കേട്ട് ഓടിക്കൂടിയി നാട്ടുകാരാണ് കുട്ടിയെ വാസുവിൽ നിന്ന് രക്ഷിച്ചത്.
പൊലീസൽ വിവരമറിയിച്ചതും നാട്ടുകാർ തന്നെയാണ്. ഇതിനിടയിൽ ആൾക്കൂട്ടം വാസുവിനെ ശാരീരികമായി കയ്യേറ്റം ചെയ്തിരുന്നു. പൊലീസെത്തിയാണ് ഇയാളെ ആൾക്കൂട്ടത്തിന്റെ പിടിയിൽ നിന്നും രക്ഷിച്ചത്. എന്നാൽ പൊലീസ് ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് നാട്ടുകാർ പറയുന്നു.
വില്ലിവാക്കത്ത് താമസിക്കുന്ന വാസുവിനെക്കുറിച്ച് മുമ്പും പെൺകുട്ടികൾ പരാതി നൽകിയിട്ടുണ്ട്. ഇതുവഴി കടന്നു പോകുന്ന പെൺകുട്ടികൾക്ക് നേരെ ഇയാൾ അശ്ലീല ആംഗ്യം കാണിച്ചെന്നാരോപിച്ച് ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസുകാർ തയ്യാറായില്ല. കുറച്ചു മാസങ്ങൾക്ക് ശേഷം വാസു ജോലിയിൽ നിന്ന് റിട്ടയറാകുമെന്നും പൊലീസ് വെളിപ്പെടുത്തുന്നു.