കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്രയും പലസ്തീനികള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ് അതിര്‍ത്തിയിലെ അഞ്ച് പ്രതിഷേധ കേന്ദ്രങ്ങളിലുമായി 17,000-ത്തോളം പേര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പ്രതിരോധവകുപ്പിന്റെ കണക്ക്.

ഗാസ: ഇസ്രയേല്‍-ഗാസ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം പതിനേഴായി. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പിലും അതിര്‍ത്തിയില്‍ പ്രതിഷേധക്കാരെ അകറ്റാന്‍ ഇട്ട തീയില്‍പ്പെട്ടുമാണ് ഭൂരിപക്ഷം പേരും മരിച്ചത്. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

1970ല്‍ ഇസ്രയേല്‍ സൈന്യം നടത്തിയ കയ്യേറ്റത്തിന്റെ വാര്‍ഷിക ദിനമായ ഇന്നലെ പ്രതിഷേധവുമായെത്തിയ പലസ്തീനികള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. അതേസമയം പ്രകോപനമുണ്ടാക്കിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു.

ഗാസ-ഇസ്രയേല്‍ അതിര്‍ത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലായി ആയിരങ്ങളാണ് ഇന്നലെ പ്രതിഷേധറാലിയായി എത്തിയത്. അതിര്‍ത്തിയോട് ചേര്‍ന്ന് തയ്യാറാക്കിയ താല്‍കാലിക ക്യാംപുകളിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രക്ഷോഭകാരികള്‍ തങ്ങിയിരുന്നത്. ഇതിനിടെ സംഘത്തിലെ ചില യുവാക്കള്‍ അതിര്‍ത്തിയിലെ ഇസ്രേയല്‍ സൈനികപോസ്റ്റുകള്‍ക്ക് നേരെ കല്ലെറിയാന്‍ ആരംഭിച്ചതോടെ സംഘര്‍ഷമാരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

ഇസ്രയേലില്‍ കുടുങ്ങിയ പലസ്തീനികളെ തിരിച്ചു വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പലസ്തീനികളുടെ പ്രതിഷേധം. അതിര്‍ത്തിയിലെ അഞ്ച് പ്രതിഷേധ കേന്ദ്രങ്ങളിലുമായി 17,000-ത്തോളം പേര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പ്രതിരോധവകുപ്പിന്റെ കണക്ക്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്രയും പലസ്തീനികള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. നാല് വര്‍ഷമായി തുടരുന്ന അന്തരീക്ഷം വരും ദിവസങ്ങളില്‍ വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര നിരീക്ഷകര്‍. 

Scroll to load tweet…
Scroll to load tweet…