ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ കര്‍ണി, ദിഗ്വാര്‍ സെക്ടറുകളില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു. പത്ത് വയസ്സുകാരന്‍ ഇസ്‌റാര്‍ അഹമ്മദ്, 15 വയസ്സുകാരി ജാസ്മിന്‍ അക്തര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

എട്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. അതേ സമയം കേരന്‍ സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. ഒരു ഭീകരനെ സൈന്യം വധിച്ചു.