തായ് കുട്ടികള്‍ മാധ്യമങ്ങളെ കണ്ടു
ബാങ്കോക്ക്: തായ്ലന്റിലെ ഗുഹയ്ക്കുള്ളില് കുടുങ്ങിയ 12 കുട്ടികളും കോച്ചും മാധ്യമങ്ങളെ കണ്ടു. മാധ്യമങ്ങള്ക്ക് മുന്നില് തങ്ങളുടെ ഫുട്ബോള് മികവ് പ്രകടിപ്പിക്കുന്ന കുട്ടികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഗുഹയില്നിന്ന് രക്ഷപ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ഇവര് പൊതുമധ്യത്തില് പ്രത്യക്ഷപ്പെടുന്നത്. അത്ഭുതമെന്ന രക്ഷപ്പെട്ട കുട്ടികളില് ഒരാള് ആ നിമിഷങ്ങളെ വിശേഷിപ്പിച്ചത്. പാറയിടുക്കിലെ വെള്ളം കുടിച്ചാണ് തങ്ങള് ദിവസങ്ങള് കഴിച്ചതെന്ന് മറ്റൊരു കുട്ടി ഓര്ത്തെടുത്തു.
ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കുട്ടികളെ കാണാൻ സന്ദർശകരെ അനുവദിച്ചിരുന്നില്ല. മാതാപിതാക്കൾക്ക് പോലും ഒരു നിശ്ചിത അകലത്തിൽ നിന്ന് മാത്രമാണ് അവരെ കാണാൻ കഴിഞ്ഞിരുന്നത്. ദിവസങ്ങളോളം മലിന ജലത്തിന് നടുവിൽ അനാരോഗ്യകരമായ സാഹചര്യത്തിൽ കഴിഞ്ഞതിനാൽ അണുബാധ സാധ്യത കണക്കിലെടുത്തായിരുന്നു ഈ മുൻകരുതൽ. ഈ സാഹചര്യം നീങ്ങിയതോടെ ഇവരെ ഡിസ്ചാര്ജ് ചെയ്തു. ആശുപത്രി വിട്ട ഇവര് ഉടന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു.
ക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടിയ സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകരെ കാണാൻ അനുവദിക്കുന്നതെന്ന് തായ് സർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം വാർത്താ സമ്മേളനത്തിന് നിയന്ത്രണങ്ങൾ വച്ചിരുന്നു. നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾ മാത്രമേ കുട്ടികളോട് ചോദിക്കാൻ അനുവദിക്കൂ എന്ന് സർക്കാർ അറിയിച്ചിരുന്നു. വീട്ടിലെത്തിയാൽ ഒരു മാസം കുട്ടികളെ അഭിമുഖങ്ങളുടെ പേരിൽ ബുദ്ധിമുട്ടിക്കരുതെന്ന് ചിയാങ് റായ് ഡെപ്യൂട്ടി ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങളും.
