തലയോലപ്പറമ്പ് കൊല: തുമ്പൊന്നു കിട്ടാതെ പോലീസ്
തലയോലപ്പറമ്പ്: എട്ട് വർഷം മുൻപ് കാണാതായ കാലയിൽ മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ തുമ്പൊന്നു കിട്ടാതെ പോലീസ്. മാത്യുവിനെ കുഴിച്ചിട്ടുവെന്നു പറയപ്പെടുന്ന കെട്ടിടത്തിനു സമീപമുള്ള പുരയിടത്തിൽ നിന്നും ഏതാനും എല്ലിൻ കഷണങ്ങൾ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. എന്നാൽ, ഇതു മനുഷ്യന്റെതല്ലെന്ന സ്‌ഥിരീകരണത്തിലാണ് പോലീസ്. മനുഷ്യന്‍റെ കൈവിരലിന്റെ അസ്‌ഥിക്കു സമാനമായവയാണു കിട്ടിയതെന്നു പോലീസ് പറഞ്ഞു.
മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്നു പറയപ്പെടുന്ന മൂന്നുനില കെട്ടിടത്തിന്റെ ഉൾവശം കുഴിച്ചുള്ള പരിശോധനയാണ് വ്യാഴാഴ്ച രാത്രി വരെ തുടർന്നത്. എന്നാൽ, ഇനി കെട്ടിടത്തിൽ പരിശോധന വേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോൾ പോലീസ്. കേസിലെ പ്രതിയായ അനീഷ് പോലീസിനെ കബളിപ്പിക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. വ്യാഴാഴ്ച വൈകുന്നേരം മുതൽ രാത്രി വരെ അനീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും മുമ്പ് പറഞ്ഞ സ്‌ഥലത്തുനിന്നും വ്യത്യസ്തമായി ഒരുമീറ്ററോളം റോഡിന്റെ വശത്തേയ്ക്കുമാറ്റിയാണ് മാത്യുവിനെ കുഴിച്ചുമൂടിയതെന്നാണ് പറഞ്ഞത്. ഇതിന്റെ അടിസ്‌ഥാനത്തിൽ വ്യാഴാഴ്ച രാത്രി ഏഴിന് ഇവിടത്തെ മണ്ണും നീക്കം ചെയ്തു പരിശോധിച്ചു. വേറെ എവിടെയങ്കിലുമാണോ കുഴിച്ചുമൂടിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
പുതിയ കെട്ടിടത്തിനുള്ളിലെന്നു പറഞ്ഞാൽ ഇവിടെ പരിശോധന നടത്തുകയില്ലന്നു കരുതി നുണ പറഞ്ഞതാണോ എന്ന സംശയവും പോലീസിനുണ്ട്. അനീഷ് നടത്തിയിരുന്ന സ്‌ഥാപനത്തിൽ നിന്നും 150 മീറ്റർ ദൂരത്തിൽ എറണാകുളം റോഡിലാണ് മാത്യുവിനെ കാണാതായ ദിവസം ഇദ്ദേഹത്തിന്‍റെ കാർ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കെലപ്പെടുത്തിയ ശേഷം മറ്റെവിടെയെങ്കിലും മറവു ചെയ്തതാകാമെന്നും സംശയിക്കുന്നുണ്ട്.