കോഴിക്കോട്: കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്‌സ് തിരികെ നല്‍കി വിദ്യാര്‍ത്ഥി മാതൃകയായി. താമരശ്ശേരി കോരങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്‍വശത്തെ റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഈ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് വി.എസാണ് ഉടമയ്ക്ക് തിരികെ നല്‍കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വഴിയരികില്‍ വീണു കിടന്ന പേഴ്‌സ് അഭിനവ് സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സുഗതകുമാരിയെ ഏല്‍പ്പിച്ചു. പഴ്‌സ് പരിശോധിച്ചപ്പോള്‍ ഉടമയെ ബന്ധപ്പെടാന്‍ പറ്റിയ നമ്പര്‍ ഇല്ലായിരുന്നു. തുടര്‍ന്ന് പ്രധാനധ്യാപിക പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ ഏറെ നേരം കഴിഞ്ഞ് രണ്ട് പേര്‍ റോഡിലൂടെ എന്തോ തിരഞ്ഞ് നടക്കുന്നത് പരിസരം ശുചീകരിക്കുകയായിരുന്ന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധയില്‍പ്പെട്ടു. അന്വേഷിച്ചപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന ചമല്‍ സ്വദേശി അബ്ദുള്ള ഹാരിഫ് എന്നയാളുടെതാണ് പഴ്‌സ് എന്ന് ബോധ്യപ്പെട്ടുകയും ഉടയയ്ക്ക് പേഴ്‌സ് തിരിച്ചു നല്‍കുകയുമായിരുന്നു. 

സ്‌കൂളില്‍ ചേര്‍ന്ന അസ്സംബ്ലിയില്‍ അഭിനവിനെ ആദരിച്ചു. പേഴ്‌സിന്റെ ഉടമ നല്‍കിയ ഉപഹാരം പിടിഎ പ്രസിഡന്റ് സുല്‍ഫിക്കര്‍ അഭിനവിന് കൈമാറി. അഭിനവിന്റെ പ്രവര്‍ത്തി മറ്റുള്ളവരും മാതൃകയാക്കണമെന്ന് സുഗതകുമാരി ടീച്ചര്‍ പറഞ്ഞു. താമരശ്ശേരി ചുങ്കം ഓട്ടോ ഡ്രൈവറായ മൂന്നാം തോട് സ്വദേശി എം വിനോദിന്റെ മകനാണ് അഭിനവ്.