തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മരിച്ചത് ആണ്‍കുഞ്ഞാണെന്ന് വ്യക്തമായി.

കൊല്ലം: കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെകുറിച്ച് സൂചന കിട്ടിയതായി പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലിംഗനിര്‍ണയം പോലും സാധ്യമാകാത്ത തരത്തില്‍ ജീര്‍ണിച്ച നിലയിലാണ് പൂത്തുരിനടുത്ത് കാരിക്കലില്‍ നിന്ന് ഇന്നലെ രാവിലെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. വൈകീട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മരിച്ചത് ആണ്‍കുഞ്ഞാണെന്ന് വ്യക്തമായി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെയോടെ പോലീസിന് ലഭിക്കും. മരണം സംഭവിച്ചതെങ്ങനെ എന്നതടക്കമുള്ള വിരവങ്ങള്‍ ഇതിലൂടെ അറിയാനാകുമെന്ന കണക്കു കൂട്ടലിലാണ് അന്വേഷണ സംഘം. കണ്ടെത്തുമ്പോള്‍ തന്നെ രണ്ട് ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

പ്രദേശത്തെ ആശുപത്രികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രസവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. പുത്തൂര്‍ സ്വദേശികളായ രണ്ട് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനിച്ച ഉടന്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കാനിടയുള്ളൂ. രണ്ട് ദിവസത്തിനകം പ്രതികള്‍ വലയിലാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.