കരിമ്പ് കര്‍ഷകനായ ഇദ്ദേഹത്തിന് കരിമ്പ് സംഭരണ ഫാക്ടറികള്‍ മുഴുവന്‍ പണവും നല്‍കാത്തതിനാല്‍ കടുത്ത സാമ്പത്തിക ബുദ്ധി മുട്ടിലായിരുന്നു

കര്‍ണാടക: കടബാധ്യത രൂക്ഷമായപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അനുമതി തേടിയ കര്‍ഷകന്‍ മരിച്ചു. കര്‍ണാടകയിലെ ബെലഗവിക്കടുത്തുള്ള ഖാന്‍പുര്‍ താലൂക്കിലെ ലിംഗന്‍മഠ് ഗ്രാമത്തിലെ കര്‍ഷകനായ ശങ്കര്‍ ബാലപ്പ മടോളി (75) യാണ് ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച മരിച്ചത്. കരിമ്പ് കര്‍ഷകനായ ഇദ്ദേഹത്തിന് കരിമ്പ് സംഭരണ ഫാക്ടറികള്‍ മുഴുവന്‍ പണവും നല്‍കാത്തതിനാല്‍ കടുത്ത സാമ്പത്തിക ബുദ്ധി മുട്ടിലാണെന്നും ആത്മഹത്യ ചെയ്യാന്‍ അനുവധിക്കണമെന്നും ആവശ്യപ്പെട്ടാണ് ശങ്കര്‍ രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. 

ജില്ലയുടെ ചുമതലയുള്ള മന്ത്രി രമേഷ് ജര്‍ക്കിഹോളിയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ളതാണ് ശങ്കര്‍ സൂചിപ്പിച്ച സൗഭാഗ്യ ഫാക്ടറി. ഉഡുപ്പുടിയിലെ ശിവസാഗര്‍ ഫാക്ടറിയാണ് മറ്റൊന്ന്. നാല് ഏക്കര്‍ ഭൂമിയും സ്വന്തമായുണ്ടായിരുന്ന ശങ്കറിന് 7.5 ലക്ഷം രൂപയുടെ വായ്പയാണ് ഉണ്ടായിരുന്നത്. 

ഫാക്ടറികളില്‍നിന്നു ലഭിക്കാനുള്ള കുടിശികയുടെ കാര്യത്തില്‍ നടപടിയും വായ്പയില്‍ ഇളവുമായിരുന്നു ശങ്കര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കുടിശികപ്പണം ഫാക്ടറികള്‍ കൊടുത്തുതീര്‍ത്തുവെന്നായിരുന്നു ഡപ്യൂട്ടി കമ്മിഷണര്‍ സിയാവുള്ള അറിയിച്ചത്. എന്നാല്‍ ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശങ്കര്‍ വാര്‍ധക്യഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.