കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. കേസില്‍ പലവട്ടം പ്രതിരോധത്തിലായ സി.പി.എം ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് അനുസ്മരണ സമ്മേളനം നടത്തും. ജിഷ്ണുവിന്റെ ഓര്‍മകളുമായി വളയത്തെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ടുകാരും ഒത്തു ചേരും.
കഴിഞ്ഞ ജനുവരി ആറിന് ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അത്മഹത്യയെന്നാണ് മാനേജ്‌മെന്റ് വാദം. എന്നാല്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലും പി.ആര്‍.ഒയും അടങ്ങുന്ന സംഘം മര്‍ദിച്ചതായി സഹപാഠികള്‍ വെളിപ്പെടുത്തി. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തലുണ്ടായെന്ന് വ്യക്തമായതോടെ ജിഷ്ണു കേസ് വലിയ ചര്‍ച്ചയായി. അന്വേഷണത്തില്‍ പൊലീസ് മാനേജ്‌മെന്റെിനൊപ്പമെന്ന പ്രതീതിയുണ്ടായതോടെ രാഷ്ട്രീയ വിവാദം കനത്തു. പ്രതികളെ തുടക്കത്തില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിച്ചു. നീതി തേടി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തി ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെയുണ്ടാ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായി.
പിന്നീട് നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസും, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലും അറസ്റ്റിലായെങ്കിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചു. കുടുംബത്തിന്റെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ അറിയിച്ചു. പക്ഷേ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല.
എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന്റെ മരണത്തിലെ പൊലീസ് വീഴ്ചയെ ചൊല്ലിയാണ് സി.പി.എമ്മും ഇടതു സര്‍ക്കാരും പ്രതിരോധത്തിലായത്. പരസ്യമായി പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തു. എന്നാല്‍ ഒന്നാം വര്‍ഷത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സി.പി.എം ജിഷ്ണു അനുസ്മരണ സമ്മേളനം നടത്തുന്നു. പക്ഷേ കുടുംബാംഗങ്ങള്‍ക്ക് ക്ഷണമില്ല. കുടുംബാംഗങ്ങളും കൂട്ടുകാരും ചേര്‍ന്ന് ജിഷ്ണുവിന്റെ ഓര്‍മയ്ക്കായി വളയത്ത് നിര്‍മിച്ച വെയിറ്റിങ് ഷെഡ് തുറക്കും.
