ഡോക്ടര്‍മാരുടെ സമരത്തെതുടര്‍ന്ന് നിര്‍ത്തിയ കിടത്തി ചികിത്സയാണ് പുനരാരംഭിക്കാത്തത്

വയനാട്: കേണിച്ചിറ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് നിര്‍ത്തിയ കിടത്തിച്ചികിത്സ പുനരാരംഭിച്ചില്ല. ഇത് കാരണം ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദൂരെ ദിക്കുകളിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടേണ്ട സാഹചര്യമാണുള്ളത്. പത്ത് കിടക്കകളോടെയാണ് ആശുപത്രിയില്‍ കിടത്തിചികിത്സ ആരംഭിച്ചത്. 

ആദ്യമൊക്കെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നുവെങ്കിലും അഞ്ച് വര്‍ഷമായി ഐ.പി മുടങ്ങിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അടുത്തിടെ ഡോക്ടര്‍മാര്‍ നടത്തിയ സമരത്തോടനുബന്ധിച്ച് കിടത്തി ചികിത്സ പൂര്‍ണമായും നിര്‍ത്തലാക്കുകയായിരുന്നുവെത്രേ. ഇപ്പോള്‍ സമരം തീര്‍ന്ന് ആഴ്ചകള്‍ പിന്നിട്ടെങ്കിലും ഐ.പി പുനരാരംഭിക്കാനുള്ള നടപടിയായിട്ടില്ല. അഞ്ച് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. 

അനുബന്ധ ജീവനക്കാരുടെ എണ്ണത്തിലും കുറവില്ല. കിടത്തി ചികിത്സ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ നിലവിലെ ജീവനക്കാര്‍ തയ്യാറായിരുന്നു. ഒ.പിയില്‍ ദിവസവും 200 ഓളം രോഗികള്‍ എത്തുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും കിടത്തി ചികിത്സ ആവശ്യമുള്ളവരുമാണ്. എന്നാല്‍, കിലോമീറ്ററുകള്‍ അകലെയുള്ള മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഗവ. ആശുപത്രികളിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ പോകാന്‍ രോഗികള്‍ നിര്‍ബന്ധിതരാകുകയാണ്. 

14 വര്‍ഷം മുമ്പ് കെ.കെ. രാമചന്ദ്രന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് കേണിച്ചിറ ആശുപത്രിയില്‍ ഐ.പി. തുടങ്ങിയത്. പിന്നീട് ഐ.പി സൗകര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടയിലാണ് കിടത്തി ചികിത്സ തന്നെ നിര്‍ത്തലാക്കിയിരിക്കുന്നത്. അതേ സമയം ആശുപത്രിയെ കുടുംബ ആരോഗ്യ കേന്ദ്രമാക്കിയതോടെ വൈകുന്നേരം ആറ് മണി വരെ ഒ.പി. പരിശോധന സാധ്യമാണെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.