ചക്കുളത്ത് കാവ് മുക്കാടന്‍ വീട്ടില്‍ ശ്രീലാല്‍ തങ്കച്ചന്‍(28), രാമങ്കേരി പ്ലാന്തറവീട്ടില്‍ ആരോമല്‍ രാജ് (24)എന്നിവരാണ് പോണ്ടിച്ചേരിയില്‍ വച്ച് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്.

ആലപ്പുഴ:പട്ടാപകല്‍ ബൈക്കിലെത്തിയ സംഘം യുവതിയെ അക്രമിച്ച് 9.5 പവന്‍ തൂക്കം വരുന്ന മാലപറിച്ച് കടന്ന സംഭവത്തില്‍ രണ്ടു പേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചക്കുളത്ത് കാവ് മുക്കാടന്‍ വീട്ടില്‍ ശ്രീലാല്‍ തങ്കച്ചന്‍(28), രാമങ്കേരി പ്ലാന്തറവീട്ടില്‍ ആരോമല്‍ രാജ് (24)എന്നിവരാണ് പോണ്ടിച്ചേരിയില്‍ വച്ച് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 7ന് ഉച്ചയ്ക്ക് 2.30ന് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ തേക്കും കാട്ടില്‍ രാജേഷിന്റെ ഭാര്യ മീനു രാജ്ഷ്(30)നെ പിറകില്‍ നിന്ന് ബൈക്കിലെത്തിയ ശ്രീലാല്‍ തങ്കച്ചന്‍, ആരോമല്‍രാജ് എന്നിവര്‍ അടിച്ചുവീഴ്ത്തുകയും അപഹരിച്ച് രക്ഷപെടുകയുമായിരുന്നു.

6.5 പവന്റെ ലോക്കറ്റ് ഉള്‍പ്പെടുന്ന മാലയും, താലി ഉള്‍പ്പെടുന്ന മൂന്ന് പവന്‍ വരുന്ന മറ്റൊരു മാലയുമാണ് നഷ്ടപ്പെട്ടത്. അടിയുടെ ആഘാതത്തില്‍ മീനു തെറിച്ച് റോഡില്‍ വീഴുകയും തോളെല്ലിന് പൊട്ടല്‍ എല്‍ക്കുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെങ്ങന്നൂര്‍ മുതല്‍ ചക്കുളത്ത് കാവ് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് പ്രതികളെ കുറിച്ചും ഇവര്‍ സഞ്ചരിച്ച വാഹനത്തെകുറിച്ചും വിവരം ലഭിച്ചത്.

പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയായ ചെങ്ങനാശേരി സ്വദേശി അഫ്‌സലിലേക്ക് അന്വേഷണം എത്തി. ഇയാളില്‍ നിന്നാണ് പ്രതികളെ കുറിച്ച് പൂര്‍ണ്ണമായ വിവരം ലഭിക്കുന്നത്. ഇയാളില്‍ നിന്ന് ഒടിക്കുവാന്‍ വേണ്ടി വാങ്ങിയ ബൈക്കാണ് ഇവര്‍ മോഷണത്തിനായി ഉപയോഗിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രതികള്‍ പോണ്ടിച്ചേരിയിലേക്ക് കടക്കുകയായിരുന്നു. 

പ്രതികളെ പിടികൂടാനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈസ്പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ സി.ഐ.ദിലീപ്ഖാന്റെ നേതൃത്തില്‍ പോലീസ് സംഘം പോണ്ടിച്ചേരിയില്‍ എത്തുകയും പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പ്രതികള്‍ മീനുവിനെ പിന്‍തുടര്‍ന്ന് മാല പറയ്ക്കുകയായിരുന്നുവെന്നും മോഷണമുതലില്‍ 5 പവന്‍ തൂക്കം വരുന്ന മാല ചെങ്ങനാശേരിയിലെ സ്ഥാപനത്തില്‍ 90000 രൂപയ്ക്ക് വിറ്റതായും ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. 

മോഷണം പോയതില്‍ 7.5 പവന്‍ തൂക്കമുള്ള ആഭരണങ്ങള്‍ കണ്ടെടുത്തതായും പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. പ്രതികളില്‍ ശ്രീലാല്‍ തങ്കച്ചന്‍ നിലവിലെ കേസ് ഉള്‍പ്പടെ ചെങ്ങനാശേരി, രാമങ്കേരി, എടത്വ, ആലപ്പുഴ എന്നിവിടങ്ങളിലായി 15 കേസുകളില്‍ പ്രതിയാണെന്നും ആരോമല്‍രാജ് എഞ്ചിനീയറിംഗ് ബിരുദധാരിയാണെന്നും പോലീസ് പറഞ്ഞു.