കോട്ടയം: സ്വിറ്റ്‌സര്‍ലാന്റിലെയും വത്തിക്കാനിലെയും ഇന്ത്യയുടെ ചുമതല വഹിക്കുന്ന പ്രധാനികളില്‍ രണ്ട് പേര്‍ ഇനിമുതല്‍ പാലാക്കാര്‍. ഇവിടങ്ങളിലെ അംബാസിഡറായി പാലാ സ്വദേശി സിബി ജോര്‍ജ് പൊടിമറ്റം ഈ മാസം സ്ഥാനമേറ്റിരുന്നു. 

സിബിയുടെ കീഴില്‍ രണ്ടാം സെക്രട്ടറിയായി ചുമതല ഏല്‍ക്കുന്നത് പാലായുടെ മരുമകളായ റോഷിണി തോംസനാണ്. നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കര പാലാട്ടി വീട്ടില്‍ തോംസണ്‍ ഡേവിസിന്റെ മകളായ റോഷിണിയെ കംപ്യൂട്ടര്‍ ഗെയിം ഡിസൈനറായ പാലാ സ്വദേശി അഭിലാഷ് ജോസ് വിവാഹം ചെയ്താണ് പാലായുടെ മരുമകളാക്കിയത്.

റോഷിണിയുടെ രണ്ടാമത്തെ നിയമനമാണ് ഇപ്പോഴത്തേത്. മുമ്പ് പാരീസില്‍ ഇന്ത്യന്‍ എംബസിയില്‍ ഒന്നര വര്‍ഷം ജോലി നോക്കിയിരുന്നു. ഇതിനിടെ യുനസ്‌കോയില്‍ മൂന്നു മാസം ഇന്ത്യയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മസൂരി, ഡല്‍ഹി എന്നിവിടങ്ങളിലെ പരിശീലനത്തിന് ശേഷമാണ് പാരീസില്‍ നിയമനം ലഭിച്ചത്. 

പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും റോഷിണി ഫ്രഞ്ച് ഭാഷയില്‍ പ്രാവീണ്യം നേടിയത് ഇവിടുത്തെ നിയമനത്തിന് ഗുണകരമാകും. നാളെ ബേണിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി റോഷിണി ചുമതലയേല്‍ക്കും. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ഉപഹാരം ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ റോഷിണിക്ക് സമ്മാനിച്ചു.