ഒരാഴ്ച മുന്‍പ് വില്ലേജ് ഓഫീസിന് കിഴക്ക് ഭാഗത്ത് റോഡില്‍ വിജനമായ സ്ഥലത്ത് വെച്ചാണ് ബൈക്കിലെത്തിയ സജീര്‍ പെണ്‍കുട്ടികളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. 

ആലപ്പുഴ: ട്യൂഷന് പോകുകയായിരുന്ന വിദ്യര്‍ത്ഥിനികളെ തടഞ്ഞു നിറുത്തി കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവിനെയും, പെണ്‍കുട്ടികളെ നഗ്നത പ്രദര്‍ശിപ്പിച്ച മധ്യ വയസ്‌കനെയും പോലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് സ്വദേശി സജീര്‍ (25), പത്തിയൂര്‍ സ്വദേശി മുരളീധരന്‍ (52) എന്നിവരാണ് അറസ്റ്റിലായത്. ഒരാഴ്ച മുന്‍പ് വില്ലേജ് ഓഫീസിന് കിഴക്ക് ഭാഗത്ത് റോഡില്‍ വിജനമായ സ്ഥലത്ത് വെച്ചാണ് ബൈക്കിലെത്തിയ സജീര്‍ പെണ്‍കുട്ടികളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. 

സൈക്കിളില്‍ ട്യൂഷന് പോകുകയായിരുന്നു ഡിഗ്രി വിദ്യാര്‍ത്ഥിനികളായ ഇവര്‍. ആളൊഴിഞ്ഞ പ്രദേശത്തായതിനാല്‍ പ്രതിയെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതോടെ പെണ്‍കുട്ടികളുടെ വീട്ടുകാരുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. സംഭവം നടന്നതിന് സമീപമുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്തി വിവരം പോലീസിന് കൈമാറുകയായിരുന്നു.

മുമ്പ് കഞ്ചാവ് കേസില്‍ പ്രതിയായ സജീറിനെ അരൂരില്‍ ഭാര്യ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. പെരുങ്ങാല സെന്റ് ജോര്‍ജ് ആശുപത്രിയ്ക്ക് സമീപം വീടിന്റെ മുകളില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടികളെ നഗ്നത കാട്ടിയതിനാണ് മുരളീധരനെ അറസ്റ്റ് ചെയ്തത്. സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ കെട്ടിയിട്ട ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

ഒരാഴ്ച മുമ്പാണ് പെരുങ്ങാല സ്വദേശി താമരാക്ഷന്‍ (62) പത്ത് വയസുകാരിയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍ ഓടിക്കയറി കഴുത്തിലെ ഞരമ്പ് മുറിച്ച ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.