മൂന്നാര്‍: വിവാദ ഭൂമിയായ കൊട്ടാക്കമ്പൂരില്‍ എന്‍ഡിഎ സംഘം സന്ദര്‍ശനം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. കൈയ്യേറ്റം നടന്നിട്ടുള്ള അമ്പത്തിയെട്ടാം ബ്ലോക്കിലും ജോയിസ് ജോര്‍ജ്ജിന്റെയും ഭൂമികള്‍ സംഘം സന്ദര്‍ശിച്ചു. നീലക്കുറിഞ്ഞി ഉദ്യാനം കൃഷിയിടമാക്കിയതെങ്ങനെയാണെന്നും ജോയിസ് ജോര്‍ജ്ജ് കര്‍ഷകനാണെന്ന് തനിക്കറിയില്ലെന്നും കുമ്മനം പറഞ്ഞു.

നീലക്കുറിഞ്ഞി ഉദ്യാനം കത്തിയത് ആദ്യം ലോക്‌സഭയില്‍ അറിയിക്കേണ്ടയാള്‍ ജോയിസ് ജോര്‍ജ്ജാണെന്നും കുമ്മനം പറഞ്ഞു. തങ്ങള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നീലക്കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത് എല്‍ഡിഎഫാണ്. ഇവിടെ നീലക്കുറിഞ്ഞി ഉണ്ടോയെന്ന് മറുപടി പറയേണ്ടതും അവര്‍തന്നെയാണെന്നും കുമ്മനം പ്രതികരിച്ചു. രാവിലെ മൂന്നാറില്‍ നിന്നും പുറപ്പെട്ട സംഘം വട്ടവടയിലെത്തി പ്രവര്‍ത്തകരുടെ സ്വീകരണവും ഏറ്റുവാങ്ങിയാണ് കൊട്ടാകമ്പൂരിലേയ്ക്ക് തിരിച്ചത്. കൊട്ടാകമ്പൂരിലെ വിവാദ ഭൂമിയായ അമ്പത്തിയെട്ടാം നമ്പര്‍ ബ്ലോക്കും ജോയിസ് ജോര്‍ജ്ജിന്റെ സ്ഥലവും സംഘം സന്ദര്‍ശിച്ചു. പി.കെ. കൃഷ്ണദാസ് സി.കെ ജാനു. രാജന്‍ ബാബു. രമ ജോര്‍ജ്, രാജന്‍ കണ്ണാട്ട്, ഗോപകുമാര്‍, കെ.കെ. പൊനപ്പന്‍. എ.കെ. നസിര്‍, കുരുവിള മാത്യു, വി.വി. രജേന്ദ്രന്‍ തുടങ്ങിയ നേതാക്കളും സംഘത്തില്‍ ഉണ്ടായിരുന്നു.