കാസര്‍കോട്: മാധ്യമങ്ങള്‍ കാണിക്കുന്ന ഹാസ്യപരിപാടികള്‍ മൂലം ജനങ്ങള്‍ നിയമസഭയെ ഹാസ്യ നാടക വേദിയായാണ് കാണുന്നതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നീലേശ്വരത്ത് നിയമസഭാ വജ്രജൂബിലി ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. മാധ്യമങ്ങളില്‍ കാണിക്കുന്ന ഹാസ്യപരിപാടികളില്‍ ഭൂരിഭാഗവും ഇതേപ്പറ്റിയാണ്. ഇത് ജനങ്ങളില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നു. എം.എല്‍.എമാര്‍ ഒരുപാട് ഗൃഹപാഠം ചെയ്താണ് സാമൂഹിക ജീവിത പ്രശ്‌നങ്ങളെ സംബന്ധിച്ച് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. അതൊന്നും കാണാത്ത മാധ്യമങ്ങള്‍ വളിപ്പുകള്‍ എടുത്തു കാട്ടാന്‍ മത്സരിക്കുകയാണ്.

നല്ലൊരു തലമുറയാണ് നമുക്കാവശ്യം. അതിനായി നല്ല ആശയങ്ങളും പ്രതികരണങ്ങളുമാണ് മാധ്യമങ്ങള്‍ നല്‍കേണ്ടതെന്നും നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എല്ലാത്തരം ജനങ്ങള്‍ക്കും പങ്കാളിയാകാമെന്നും ഇതിനായി വെബ് സൈറ്റ് ഒരുക്കിയിട്ടുണ്ടെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആഘോഷ പരിപാടികളുടെ ഭാഗമായി മുന്‍ നിയമസഭാ സാമചികന്‍ മാരെയും സ്വാതന്ത്ര സമരസേനാനികളെയും സ്പീക്കര്‍ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായി.