കേരളത്തിലെ നേതൃമാറ്റം വൈകില്ലെന്ന് എഐസിസി വൃത്തങ്ങൾ.

ദില്ലി: കേരളത്തിലെ രാജ്യസഭാ സീറ്റ് സംമ്പന്ധിച്ച പ്രശ്നങ്ങള്‍ ഗുരുതരമാകുന്നെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കേരളത്തിലെ നേതൃമാറ്റം വൈകില്ലെന്ന് എഐസിസി വൃത്തങ്ങൾ. നേതൃമാറ്റം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും. രണ്ടു ദിവസം കൂടി നിരീക്ഷിച്ച ശേഷം ഇടപെടൽ വേണോയെന്ന് ആലോചിക്കും. 

മുന്‍ രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ.കുര്യനെ ഒഴിവാക്കാനായി ഉമ്മന്‍ ചാണ്ടി, രാജ്യസഭാ സീറ്റ് ഇല്ലെങ്കിൽ മാണി യുഡിഎഫിലേക്ക് വരില്ലെന്നും ലീഗ് കടുത്ത നിലപാട് എടുക്കുമെന്നും ഹൈക്കമാന്ഡറിനെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും എംഎം ഹസനും രമേശ് ചെന്നിത്തലയും ചേര്‍ന്ന് നടത്തിയ നടക പ്രകാരമാണ് ഒഴിവ് വന്ന കോണ്‍ഗ്രസിന്‍റെ രാജ്യ സഭാസീറ്റ് കേരളാ കോണ്‍ഗ്രസിന് കോടുക്കേണ്ടിവന്നതെന്നും പ്രചരിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് പോര് ശക്തമാക്കി. കോണ്‍ഗ്രസിന്‍റെ യുവ തുര്‍ക്കികള്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞു. 

ഗ്രൂപ്പ് പോരിന്‍റെ ഇരയാണ് താനെന്നും തന്നെ ഉമ്മന്‍ ചാണ്ടി വേണ്ടയാടുകയാണെന്നും പി.ജെ.കുര്യന്‍ തുറന്നടിച്ചു. ഉമ്മന്‍ ചാണ്ടിയും എം എം ഹസനും രമേശ് ചെന്നിത്തലയുമടങ്ങുന്ന സംഘം തിരുമിനിച്ചതിന് ശേഷമാണ് തന്നോട് കൂടിയാലോചിച്ചതെന്നും നേരത്തേ അത് സംബന്ധിച്ച് തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന പരാതിയുമായി എ.കെ.ആന്‍റണിയും രംഗത്തിത്തിയത് ഹെക്കമാന്‍റിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി. മൂവരുടെയും തീരുമാനം നടപ്പിലാക്കാന്‍ താന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് ആന്‍റണി തുറന്നടിച്ചു. 

ഇത്ര വലിയ പൊട്ടിത്തെറി സംസ്ഥാന കോൺഗ്രസിൽ ആന്‍റണിയും പ്രതീഷിച്ചില്ല. കേരളത്തിന്‍റെ ചുമതലയുള്ള മുകുൾ വാസ്നിക്കിനെിരെയും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ പരാതി ഉന്നയിച്ചു. ഗ്രൂപ്പ് നേതാക്കളുടെ ഏജന്‍റായ വാസ്നിക്ക് പ്രവർത്തിക്കുന്നു എന്നാണ് പരാതി. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിക്കാനാണ് നീക്കം. സംസ്ഥാന കോൺഗ്രസിൽ പരസ്യമായി തുടരുന്ന രോഷം കെപിസിസി രാഷ്ട്രീയകാര്യസമിതിയിലും അണപൊട്ടും.

ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കൾക്കെല്ലാം പരാതിയുണ്ട്. അതേസമയം, ഉമ്മൻചാണ്ടിയെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കത്തെ എ ഗ്രൂപ്പ് പ്രതിരോധിക്കും. ആന്ധ്രാപ്രദേശിലേക്ക് പോകേണ്ടതിനാൽ രാഷ്ട്രീയകാര്യസമിതിയിൽ ഉമ്മൻചാണ്ടി പങ്കെടുത്തേക്കില്ല. എന്നാല്‍ തനിക്ക് പറയാനുള്ള പരാതി ബോധിപ്പിക്കാന്‍ നാളെ ദില്ലിയില്‍ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കുമെന്ന് പി.ജെ.കുര്യന്‍ പറഞ്ഞു. രാഹുലിന് പരാതി നൽകാനുള്ള കുര്യന്‍റെ തീരുമാനം ഉചിതമെന്ന് ഉമ്മന്‍ ചാണ്ടി. അപ്പോള്‍ കാര്യങ്ങള്‍ കുര്യന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ആരോപണത്തിന് യുവ എംഎൽഎമാര്‍ മറുപടി നൽകട്ടേയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനാവാദത്തിന് ഹസ്സനും ചെന്നിത്തലയും മറുപടി നൽകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഇതിനിടെ കെ എം മാണിക്കെതിരെ തുറന്നടിച്ച് വി എം സുധീരന് രംഗത്തെത്തി‍. സമദൂരമെന്ന് നിലപാട് എടുത്ത മാണി ബിജെപിയിലേക്ക് പോകില്ല എന്നുള്ളതിന് എന്ത് ഉറപ്പാണ് ഉള്ളത്. യുപിഎയ്ക്കാണ് സീറ്റ് നഷ്ടമാകുന്നത്. മാണി തന്നെ രാഷ്ട്രീയം ഉപദേശിക്കേണ്ട, സ്വയം ഉപദേശിക്കണം, നിലപാടുകൾ പരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ ഒരു സീറ്റിന്‍റെ നഷ്ടം പോലും യുപിഐയ്ക്ക് വലുതായിരിക്കും. കടുത്ത പ്രസ്താവനകളും ആരോപണങ്ങളും ഉന്നയിച്ച് യുഡിഎഫ് വിട്ട മാണി ആ പ്രസ്താവനകളെക്കുറിച്ച് ഒന്നും പ്രതികരിക്കാത്തത് എന്താണെന്ന് വിശദമാക്കണം. കുറഞ്ഞ പക്ഷം പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ എങ്കിലും മാണി തയ്യാറാകണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. മാണി ജനങ്ങളെ ഭയക്കുന്നു അതുകൊണ്ടാണ് ജോസ് കെ മാണിയെ കോട്ടയത്ത് നിന്ന് മല്‍സരിപ്പിക്കാന്‍ തയ്യാറാകാത്തതെന്ന് സുധീരന്‍ ആരോപിച്ചിരുന്നു. 

ബിജെപിക്കൊപ്പം കൂടില്ലെന്ന് മാണി ഉറപ്പ് നല്‍കണം. മാണി തുടരുന്നത് ചാഞ്ചാട്ട രാഷ്ട്രീയമാണെന്നും സുധീരന്‍ ആരോപിച്ചിരുന്നു. യുഡിഎഫിൽ ചേർന്നിട്ടും സമദൂരമെന്ന് പറയുന്നത് അപഹാസ്യമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മകൻ ജോസ് കെ മാണിയുടെ രാഷ്ട്രീയ സുരക്ഷിതത്വത്തിനാണ് മാണി രാജ്യസഭാ സീറ്റ് വാങ്ങിയത്. തനിക്ക് എന്നും ഒരേ നിലപാടാണ് മാണിയെ പോലെ ചാഞ്ചാട്ട രാഷ്ട്രീയം കാണിക്കാറില്ലെന്ന് സുധീരന്‍ തുറന്നടിച്ചു. 

നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ആരംഭിച്ചത് കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനയ്ക്കകത്ത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹൈക്കമാന്‍റ് കരുതുന്നു. ബിജെപി, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചതും ഹൈക്കമാന്‍റിനെ പ്രശ്നത്തിലാക്കുന്നു. ഗ്രൂപ്പ് പോര് ശക്തമായാല്‍ കെപിസിസിയില്‍ നിന്ന് ബിജെപിയിലേക്ക് നേതൃത്വ ചോര്‍ച്ചയുണ്ടായാല്‍ കോണ്‍ഗ്രസിന് അത് കനത്ത ക്ഷീണമാകും ഉണ്ടാക്കുക.