മലമുകളില്‍ നിന്നും താഴേയ്ക്ക് പതിച്ച പാറ തങ്കച്ചന്‍റെ ആട്ടിന്‍കൂടിന് മുകളിലേയ്ക്കാണ് ആദ്യം വീണത്.  കൂട്ടിലുണ്ടായിരുന്ന മൂന്ന് ആടുകള്‍ ചത്തു. 

ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ വന്‍ പാറ ഉരുണ്ട് വീണ് വ്യാപക നാശനഷ്ടം. ഒരു വീട് തകര്‍ന്നു. ആടുകള്‍ ചത്തു. ഏക്കറുകണക്കിന് കൃഷിയിടം നശിച്ചു. മാവടിയ്ക്ക് സമീപം തോണ്ടുകുഴിയില്‍ തങ്കച്ചന്‍റെ പുരയിടത്തിലുണ്ടായിരുന്ന വന്‍ പാറയാണ് ഇന്ന് വൈകിട്ട് നാലോടെ താഴേയ്ക്ക് പതിച്ച്. വലിയ കുന്നിന്‍ ചെരിവാണ് പ്രദേശം. മലമുകളില്‍ നിന്നും താഴേയ്ക്ക് പതിച്ച പാറ തങ്കച്ചന്‍റെ ആട്ടിന്‍കൂടിന് മുകളിലേയ്ക്കാണ് ആദ്യം വീണത്. കൂട്ടിലുണ്ടായിരുന്ന മൂന്ന് ആടുകള്‍ ചത്തു. 

തുടര്‍ന്ന് പാറ താഴേയ്ക്ക് ഉരുളുകയും സമീപത്തെ മരങ്ങാട്ട് ജോസിന്‍റെ വീടിന് മുകളിലേയ്ക്ക് പതിക്കുകയുമായിരുന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്നു. ജോസിന്‍റെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന കുഞ്ഞുമോന്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. ഇയാള്‍ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. വീടിന് വെളിയിലേയ്ക്ക് കുഞ്ഞുമോന്‍ ഇറങ്ങിയ സമയത്താണ് അപകടം നടന്നത്. സംഭവത്തില്‍ കുഞ്ഞുമോന് നിസാര പരുക്കുകളേറ്റു. 

പാറ ഉരുണ്ടു പോയ ഭാഗത്തെ ഏക്കറ് കണക്കിന് കൃഷി നശിച്ചു. നിലവില്‍ തടഞ്ഞ് നില്‍ക്കുന്ന അവസ്ഥയിലാണ് പാറ. ഇത് കൂടുതല്‍ താഴേയ്ക്ക് പതിച്ചാല്‍ വന്‍ ദുരന്തം സംഭവിയ്കക്കും. പാറ വീഴാന്‍ സാദ്ധ്യതയുള്ളതിനാല്‍ താഴ്ഭാഗത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മേഖലയില്‍ സന്ദര്‍ശനം നടത്തിയ റവന്യു അധികൃതര്‍ അടിയന്തിരമായി പാറ പൊട്ടിച്ചുമാറ്റുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. കനത്ത മഴയെ തുടര്‍ന്ന് പാറയുടെ ചുവട്ടിലെ മണ്ണ് നീങ്ങിയതാണ് അപകട കാരണം. ചുവട്ടില്‍ നിന്നും മണ്ണ് മാറിയതോടെ പാറ താഴേയ്ക്ക് ഉരുളുകയായിരുന്നു.